മേപ്പാടി: അരുണമലയിലെ കാട്ടുനായ്ക്ക കുടുബങ്ങളുടെ കാർഷികോത്പന്നങ്ങൾ പാക്കറ്റുകളിൽ വിപണിയിലെത്തുന്നു. ഏലം, കുരുമുളക് എന്നിവയാണ് ’വയനാട് വൻധൻ സ്പൈസസ്’ എന്ന പേരിൽ വനം വകുപ്പ് മുഖേന വിൽപനയ്ക്കെത്തുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ ഏലം കൃഷിയുള്ള പ്രദേശമാണ് അരുണമല. കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട നിരവധി കുടുംബങ്ങൾ ഏലം കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നുണ്ട്. ഏലത്തിനു മതിയായ വില മിക്കപ്പോഴും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഏലം മൂല്യവർധിത ഉത്പന്നമാക്കി വിപണിയിലെത്തിക്കാൻ വനം വകുപ്പ് പദ്ധതിയിട്ടത്. പ്രധാനമന്ത്രി വൻധൻ വികാസ് പദ്ധതി മുഖേന സാന്പത്തിക സഹായവും കണ്ടെത്തി. ഏലത്തിനു പുറമേ അരുണമലയിൽ വിളയുന്ന കുരുമുളകും തരിയോട് എട്ടാംമൈൽ വർധൻ വികാസ് സ്വാശ്രയ സംഘത്തിന്റെ കാട്ടുതേനും വിപണിയിലെത്തിക്കുന്നുണ്ട്.
അരുണമലയിൽ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് ഉത്പന്നങ്ങൾ പുറത്തിറക്കി. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. ഹരിലാൽ അധ്യക്ഷത വഹിച്ചു. ചെന്പ്ര പീക്ക് വന സംരക്ഷണ സമിതി പ്രസിഡന്റ് കെ.എ. അനിൽകുമാർ ആദ്യ വിൽപന സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവൻ, വാർഡ് അംഗം രാധ, ഡിവിഷൻ കോ ഓർഡിനേറ്റർ എം. മോഹൻദാസ്, പി.കെ. ജീവരാജ്, അരവിന്ദാക്ഷൻ കണ്ടോത്തുപാറ, സുന്ദരൻ, ബാബു എന്നിവർ പ്രസംഗിച്ചു. സിയാദ് ഹസൻ സ്വാഗതവും പി.കെ. രാജേഷ് നന്ദിയും പറഞ്ഞു.
‘വയനാട് വൻധൻ സ്പൈസസ് ’ വിപണിയിലേക്ക്
12:22 AM Mar 27, 2023 | Deepika.com