വൈക്കം: ജി-20 ഉച്ചകോടിയോടനുബന്ധിച്ച് തണ്ണീർമുക്കം - കുമരകം, കൈപ്പുഴമുട്ട് - വൈക്കം റോഡുകൾ ഗതാഗതയോഗ്യമാക്കിയിട്ടും കല്ലുകടിയായി വൈക്കം - വെച്ചൂർ റോഡിലെ പണി തീരാത്ത അഞ്ചുമന പാലം. കുണ്ടും കുഴിയുമായി ഗതാഗതം ദുഷ്കരമായിരുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കിയതോടെ ഇതു വഴിയുള്ള യാത്ര സുഗമമായി.
സമീപ റോഡ് തീർക്കാത്തതിനാൽ ഗതാഗതത്തിന് തുറന്നു കൊടുക്കാനാവാതെ നോക്കുകുത്തിയായ പാലത്തിന്റെ റോഡിനഭിമുഖമായ ഭാഗങ്ങൾ ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട കൂറ്റൻ ഫ്ലക്സുകൾ കൊണ്ട് മറച്ചിരിക്കുകയാണിപ്പോൾ.
സമീപ റോഡ് തീർക്കാതിരുന്നതിനാൽ സമാന്തര റോഡ് വൻ തുക വിനിയോഗിച്ച് ടൈൽ പാകി ഗതാഗത യോഗ്യമാക്കി. 331 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമിച്ചത്. സമീപ റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിലാണ് സമീപ റോഡിന്റെ നിർമാണം മുടങ്ങിയതെന്ന് അധികൃതർ പറയുന്നു.
രണ്ടു മാസം മുമ്പ് സ്ഥല ഉടമ സമ്മതപത്രം നൽകാൻ സന്നദ്ധത അറിയിച്ചിട്ട് റവന്യൂ അധികൃതർ രേഖകൾ കൈപ്പറ്റിയില്ലെന്ന് സ്ഥല ഉടമ കുറ്റപ്പെടുത്തുന്നു. മൂന്ന് വർഷം മുമ്പ് പൊളിച്ചുമാറ്റിയ അഞ്ചുമനപാലം 18മാസത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. കുറ്റമറ്റ റോഡിനു സമീപം പണിതീരാതെ കിടക്കുന്ന പാലം നാടിനാകെ അപമാനമായെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ആവശ്യത്തിന് സമയമുണ്ടായിട്ടും തർക്കം പരിഹരിക്കാൻ അധികൃതർ മുൻ കൈയെടുക്കാതിരുന്നതും വലിയ ചർച്ചയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്.
ജി-20 ഉച്ചകോടി വന്നിട്ടും പാലത്തിന്റെ സമീപ റോഡ് പൂർത്തിയാകാത്ത സാഹചര്യത്തിൽ ഈ പാലത്തിലൂടെ ഇനി ഗതാഗതം സാധ്യമാകുമോയെന്ന് വെച്ചൂർ നിവാസികൾ ചോദിക്കുന്നു.
നിർമാണം പാതിയിൽ നിലച്ച വെച്ചൂർ അഞ്ചുമന പാലം മറയ്ക്കാൻ അധികൃതരുടെ പാഴ്ശ്രമം
12:14 AM Mar 27, 2023 | Deepika.com