കാട്ടാക്കട: സാഹസികരായ സഞ്ചാരികളെ കാത്ത് വരയാട്ടുമൊട്ട. പുൽമേടുകളും പാറക്കെട്ടുകളും നിറഞ്ഞ ഈ ഉൾകാട്ടിൽ തലങ്ങും വിലങ്ങും ഒറ്റയ്ക്കും കൂട്ടത്തോടെയും പായുന്ന വരയാടുകളെ കാണാനുള്ള ഒരു പദ്ധതിക്ക് രൂപം നൽകാൻ ഒരുങ്ങുകയാണ് വനം വകുപ്പ്. ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ മാത്യകയിൽ വരയാടുകൾക്കായി സംരക്ഷിത താവളം ഒരുക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.
വംശ നാശ ഭീഷണി നേരിടുന്ന, റെഡ് ഡാറ്റാ ബുക്കിൽ സ്ഥാനം പിടിച്ച വന്യജീവിയാണ് വരയാടുകൾ അഥവാ നീലഗിരി താർ. മൂന്നാറിനടുത്ത് ഇരവികുളം കഴിഞ്ഞാൽ അഗസ്ത്യമലനിരകളിലെ നെയ്യാർ വനത്തിലാണ് വരയാടുകളെ കൂട്ടത്തോടെ കാണാൻ കഴിയുക. നെയ്യാർഡാമിൽ നിന്നും ഏതാണ്ട് 30 കിലോമീറ്റർ അകലെ അതിർത്തി വനത്തോട് ചേർന്നുള്ള വരയാട്ടുമൊട്ടയിലാണ് വരയാടുകളുടെ താവളം. കുന്നും പാറക്കെട്ടും നിറഞ്ഞ ഇവിടം പുൽമേടുകൾ കൊണ്ട് സമ്പന്നവുമാണ്.
പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ജീവിയായ വരയാടുകൾ ക്ക് ഇഷ്ടഭൂമി കൂടിയാണ് തമിഴ്നാട് അതിരിടുന്ന വരയാട്ടുമൊട്ട. 15 വർഷങ്ങൾക്ക് മുൻപ് നിരവധി പ്രക്യതി സ്നേഹികളും പഠനം നടത്താൻ എത്തിയ ശാസ്ത്രജ്ഞരും ഇവിടെ ഒരു സംരക്ഷിത കേന്ദ്രം ഉണ്ടാക്കണമെന്ന് നിർദേശം നൽകി. ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടും ആവശ്യം ഉന്നയിച്ചിരുന്നു.
അതും സർക്കാർ അവഗണിച്ചു. അതിനിടെ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി അധിക്യതർ ഈ വനഭൂമി സന്ദർശിച്ചു വിശദ റിപ്പോർട്ട് നൽകിയതോടെയാണ് വനംവകുപ്പ് അനങ്ങിയത്. പല റിപ്പോർട്ടുകൾക്ക് ശേഷമാണ് ഇവിടെ സംരക്ഷണ കേന്ദ്രമുണ്ടാക്കാൻ വനംവകുപ്പ് ആലോചിക്കുന്നത്. വിദഗ്ധർ ഇവിടെ തങ്ങി വിശദറിപ്പോർട്ട് നൽകിയത് വനം വകുപ്പിന്റെ കൈയിലുണ്ട്. ഇരവികുളം മാത്യകയിലാണ് കേന്ദ്രം ഒരുക്കുന്നത്. ആവശ്യത്തിന് വനപാലകരേയും സംരക്ഷകരേയും നിയമിക്കും.
വിനോദസഞ്ചാരികളെ ഇവിടെ എത്തിക്കാനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്. സാഹസികരായ സഞ്ചാരികളെ ഉദ്ദേശിച്ചാണ് പരിപാടി ചിട്ടപ്പെടുത്തുന്നത്. കാട്ടുമ്യഗങ്ങൾ നിറഞ്ഞ വനത്തിലൂടെ ഉയരമുള്ള ഭാഗങ്ങൾ താണ്ടിയുള്ള യാത്രയും അതിനുശേഷം വരയാട്ടുമൊട്ടയിൽ താമസവും ഉൾപ്പടെയുള്ള പദ്ധതിയാണ് ആലോചിക്കുന്നത്. ഇവിടെ നിരവധി പാറ അപ്പുകളും മറ്റുമുണ്ട്.
അത് ഉപയോഗപ്പെടുത്താനും നീക്കമുണ്ട്. മാത്രമല്ല കാട്ടുപോത്തുകളും ആനയും കടുവയും കരടിയും വിഹരിക്കുന്ന ഭാഗം കൂടിയാണിവിടം. അതിനാൽ കാഴ്ചകൾക്ക് ഒരു പരിധിയും ഇല്ല എന്ന സവിശേഷതയും ഉണ്ട്.
സഞ്ചാരികളെ കാത്ത് വരയാട്ടുമൊട്ട
11:06 PM Mar 26, 2023 | Deepika.com