മങ്കൊമ്പ്: ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്കയിലെ നാല്പതുമണി ആരാധന 27, 28, 29 തീയതികളിൽ നടക്കും. 1866-ൽ വിശുദ്ധ ചാവറയച്ചൻ തുടക്കം കുറിച്ച ആരാധന ആദ്യകാലം മുതൽ മുടക്കം കൂടാതെ ഇവിടെ നടത്തിവരുന്നു. യൗസേപ്പിതാവിന്റെ ശ്രാദ്ധ തിരുനാളിനു തുടക്കം കുറിച്ച കണ്ടങ്കളത്തിൽ ഇഗ്നാസിയോസ് അച്ചൻ തന്നെയാണ് ഇവിടെ നാല്പതുമണി ആരാധനയ്ക്കും തുടക്കം കുറിച്ചത്. ഈശോയുടെ പീഡാനുഭവത്തിന്റെ 40 മണിക്കൂറുകളെ അനുസ്മരിച്ചാണ് ആരാധനാരീതിക്കു ഇവിടെ തുടക്കം കുറിച്ചത്. 27ന് രാവിലെ ആരംഭിക്കുന്ന ആരാധന 29 ന് വൈകുന്നേരം വിശുദ്ധ കുർബാനയുടെ പ്രദക്ഷിണത്തോടെ സമാപിക്കും. മുൻ കാലങ്ങളിൽ ആരാധനാ ദിവസങ്ങളിൽ ദേവാലയത്തിലും പരിസരങ്ങളിലും മിണ്ടടക്കം പാലിച്ചിരുന്നതും ദേവാലയത്തിനു സമീപം എത്തുമ്പോൾ പമ്പയാറ്റിലൂടെ പോകുന്ന ജലവാഹനങ്ങൾ വേഗം കുറയ്ക്കുന്ന പതിവുണ്ടായിരുന്നു. വലിയനോമ്പ് കാലത്ത് വാർഷിക ധ്യാനവും അതിനെതുടർന്ന് നാല്പതുമണി ആരാധനയും എന്നതായിരുന്നു പതിവ്.
ബസിലിക്ക റെക്ടർ ഫാ. ഗ്രിഗറി ഓണംകുളം, സഹ വികാരിമാരായ ഫാ. ടോണി നമ്പിശേരിക്കളം, ഫാ. ജോൺ തത്തക്കാട്ട് പുളിക്കൽ, ഫാ. ബിബിൻ വല്ലഭശേരിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാല്പതുമണി ആരാധനയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
മോഹൻസ് ഹാർട്ട് സെന്റർ ആരംഭിച്ചു
ആലപ്പുഴ: മെഡിക്കൽ കോളജ് ഹൃദയ ആരോഗ്യ വിഭാഗം മുൻമേധാവി ഡോ.കെ.എസ്. മോഹന്റെ നേതൃത്വത്തിൽ ജനറൽ ആശുപത്രിക്ക് കിഴക്ക് ഭാഗത്തായി ആരംഭിച്ച ഡോ. മോഹൻസ് ഹാർട്ട് സെന്റർ എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. ടിഎംടി എക്കോ-ഇസിജി ലാബ് പി.പി. ചിത്തരഞ്ജൻ എംഎൽഎയും ഫാർമസി ഉദ്ഘാടനം എച്ച്. സലാം എംഎൽഎയും നിർവഹിച്ചു. ചൊവ്വ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയും തിങ്കൾ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം മൂന്നു മുതൽ രാത്രി എട്ടുവരെയും സെന്റർ പ്രവർത്തിക്കും. കെജിഎം സിടിഎ പ്രസിഡന്റ് ഡോ.ബി. പദ്മകുമാർ അധ്യക്ഷത വഹിച്ചു.
ചമ്പക്കുളം ബസിലിക്കയിൽ നാല്പതുമണി ആരാധന
10:26 PM Mar 26, 2023 | Deepika.com