ഇടുക്കി: മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബിബിഎസ് കോഴ്സിന് അംഗീകാരം ലഭിച്ചത് ചിട്ടയായ പ്രവർത്തനങ്ങളുടെയും കൃത്യമായ ആസൂത്രണങ്ങളുടെയും ഫലമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ആശുപത്രി വികസനസമിതിയും ചേർന്നു പ്രവർത്തിച്ചതും മന്ത്രി വീണാ ജോർജിന്റെ പിന്തുണയും ഇതിനു സഹായകരമായി.
മാനദണ്ഡ പ്രകാരമുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ അധികൃതർ വിട്ടുവീഴ്ച വരുത്തിയില്ല.
സർക്കാരിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് ഇടുക്കി മെഡിക്കൽ കോളജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഉറച്ച പിന്തുണ നൽകി.
രണ്ടാംവർഷ ക്ലാസുകൾ ആരംഭിക്കുന്നതിനു നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദേശിച്ച സൗകര്യങ്ങൾ സജ്ജമാക്കിവരികയാണ്.
മതിയായ കിടക്കകളുള്ള ആശുപത്രിയും ലാബ് സൗകര്യങ്ങളും ഹോസ്റ്റൽ സൗകര്യങ്ങളും ആവശ്യമായ ഉപകരണങ്ങളും ഇതിനോടകം മെഡിക്കൽ കോളജിൽ ഉൾപ്പെടുത്തി.
60.17 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആശുപത്രി ബ്ലോക്കിന്റെ രണ്ടാംഘട്ട നിർമാണം നടന്നുവരികയാണ്. ഇതോടൊപ്പം 73.82 കോടി ചെലവിൽ വിദ്യാർഥികൾക്കായുള്ള ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ നിർമാണവും ഉടൻ പൂർത്തിയാക്കും. മെഡിക്കൽ കോളജിലെ വിവിധ ബ്ലോക്കുകളിലേക്ക് എത്തുന്നതിന് 18.6 കോടിയുടെ ഇന്േറണൽ റോഡുകൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
നിലവിൽ നൂറോളം ഡോക്ടർമാർ മെഡിക്കൽ കോളജിൽ സേവനം ചെയ്യുന്നുണ്ട്. തുടർപ്രവേശനത്തിന് അംഗീകാരംകൂടി ലഭിച്ചതോടെ കൂടുതൽ തസ്തികകളിലേക്ക് നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി മെഡിക്കൽ കോളജ്: രണ്ടാംവർഷ കോഴ്സിന് അനുമതി
10:14 PM Mar 26, 2023 | Deepika.com