ഒറ്റപ്പാലം: മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി തടസം പതിവാകുന്നു. കൊടും വേനലിന്റെ വറുതിയിൽ നാടും നഗരവും വെന്തുരുകുന്പോഴാണ് വൈദ്യുതി അധികൃതരുടെ ഈ വിനോദം. രാപകൽ വ്യത്യാസമില്ലാതെയുള്ള വൈദ്യുതിയുടെ ഒളിച്ചുകളി ഒറ്റപ്പാലം പരിസരപ്രദേശങ്ങളിൽ പതിവാണ്. പകൽ സമയങ്ങളിൽ ദിവസത്തിൽ പലതവണ വൈദ്യുതി മുടങ്ങുന്നുണ്ട്.
ചിലപ്പോൾ ഇത് അരമണിക്കൂർ വരെ നീളും. അറ്റകുറ്റപ്പണി, പുതിയ ഇലക്ട്രിക് ലൈൻ വലിക്കൽ തുടങ്ങിയ പ്രവർത്തികൾക്ക് വൈദ്യുതി മുടക്കം ഉണ്ടാകുന്നതിന് പുറമേയാണ് അനൗദ്യോഗികമായുള്ള കറന്റിന്റെ ഈ ഒളിച്ചുകളി. രാത്രികാലങ്ങളിൽ ഇതിന്റെ തനിയാവർത്തനമാണ് ഓരോ ദിവസവും അനുഭവപ്പെടുന്നത്. വൈദ്യുതി മുടക്കത്തിന് കാരണം അന്വേഷിക്കാൻ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് വിളിച്ചാൽ ഫോണ് പലപ്പോഴും പ്രവർത്തനരഹിതമായിട്ടുണ്ടാകും. പകൽ സമയങ്ങളിൽ വൈദ്യുതി മുടങ്ങിയാലും രാത്രികാലങ്ങളിൽ വലിയ ബുദ്ധിമുട്ടാണ് ഇതുമൂലം ഉണ്ടാകുന്നതെന്നാണ് വ്യാപകമായി ഉയർന്നിട്ടുള്ള പരാതി. അതേസമയം അകാരണമായി വൈദ്യുതി മുടങ്ങുന്നില്ലന്നാണ് ഒൗദ്യോഗിക ഭാഷ്യം.
അന്തരീക്ഷ ഉൗഷ്മാവ് വർധിക്കുകയും ചൂടിന്റെ കാഠിന്യം ഏറി വരികയും ചെയ്തതോടെ വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ വർധനവ് ഓരോ വീടുകളിലും ഉണ്ടാകുന്നുണ്ട്. ഫാൻ, വാട്ടർകൂളർ, എസി മറ്റ് ചൂട് പ്രതിരോധ ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയുടെ രാപ്പകൽ വ്യത്യാസമില്ലാത്ത ഉപയോഗമാണ് വൈദ്യുതിയുടെ അളവ് വർധിക്കാൻ കാരണമാകുന്നത്. ഇലക്ട്രിക്കൽ വില്പന കേന്ദ്രങ്ങളിൽ വാട്ടർ കൂളറിന് ആവശ്യക്കാരുടെ എണ്ണം വർധിച്ചു വരികയാണ്. എസിക്ക് പണം മുടക്കാൻ കഴിവില്ലാത്തവരാണ് വാട്ടർ കൂളറുകളിൽ അഭയം തേടുന്നത്. വാട്ടർ കൂളറിനോട് സാദൃശ്യം പുലർത്തുന്ന ഫാനുകളും വിപണികളിൽ വ്യാപകമാണ്.
ഓരോ ദിവസവും വിവിധ കേന്ദ്രങ്ങളിൽ ഇവയുടെ വില്പന വലിയ രീതിയിലാണ് നടക്കുന്നതെന്ന് സ്ഥാപന ഉടമകൾ പറയുന്നു. മുൻകാലങ്ങളിൽ അർധരാത്രിക്ക് ശേഷം നേരിയ തണുപ്പ് അനുഭവപ്പെടാറുണ്ടായിരുന്നുവെങ്കിലും ഇത്തവണ അതില്ലെന്നാണ് ആളുകൾ പറയുന്നത്. പുലർച്ചെ പോലും ചൂടിന്റെ കാഠിന്യത്തിന് കുറവില്ല. വൈദ്യുതിയുടെ ഉപയോഗം ക്രമാതീതമായി വർധിക്കുന്നതിനാൽ അനൗദ്യോഗികമായി കറണ്ട് ഓഫ് ചെയ്യുകയാണ് കെഎസ്ഇബി അധികൃതർ ചെയ്യുന്നതെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
ജല സമൃദ്ധിയുള്ള തോടുകൾ ,പുഴകൾ മറ്റു തുറസായ ജലാശയങ്ങൾ എന്നിവയിൽ രാത്രികാലങ്ങളിൽ കുളിക്കാൻ എത്തുന്നവരുടെ എണ്ണം പ്രതിദിനം വർധിച്ചുവരുന്നുണ്ട്. ഭാരതപുഴയിലും ചൂടിന് ശമനം തേടി ഓരോ ദിവസവും കുളിക്കാൻ എത്തുന്നവരുടെ എണ്ണം കൂടുതലാണ്. മീനമാസത്തിന്റെ ചൂടിൽ നിന്നും മേടത്തിന്റെ കൊടുംചൂടിലേക്ക് നാട് വളർന്നുകൊണ്ടിരിക്കെ വേനൽക്കാല രോഗങ്ങളുടെ പിടിയിലേക്കും നാട് അമർന്നു കൊണ്ടിരിക്കുകയാണ്.
വൈദ്യുതി തടസം പതിവാകുന്നു, ചൂടിൽ വെന്തുരുകി ഒറ്റപ്പാലം നഗരം
06:49 AM Mar 26, 2023 | Deepika.com