അങ്കമാലി: ബൈക്കപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ പത്താംക്ലാസുകാരനെ ആംബുലൻസിൽ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു പരീക്ഷയെഴുതിച്ചു. അപകടത്തിൽ പരിക്കേറ്റ് മാർച്ച് 22നാണ് പത്താം ക്ലാസുകാരൻ അഭിനവ് കൃഷ്ണയെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിശദമായ പരിശോധനയിൽ പ്ലീഹയ്ക്കും ഇടത്തെ കാലിനും സാരമായ പരിക്ക് പറ്റിയതായി കണ്ടെത്തിയതിനെത്തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. കാലിനു പ്ലാസ്റ്റർ ഇട്ടെങ്കിലും പ്ലീഹയുടെ ശസ്ത്രക്രിയയ്ക്കായി ഗ്യാസ്ട്രോ സർജൻ ഡോ. കാർത്തിക് കുലശ്രേഷ്ഠയുടെ കീഴിൽ നിരീക്ഷണത്തിലായിരുന്നു. ഭക്ഷണം കഴിക്കാൻ സാധിക്കാത്തത് മൂലം ഐവി ഡ്രിപ്പും ഇട്ടിരുന്നു.
മാർച്ച് 24ന് ഫിസിക്സ് പരീക്ഷ എഴുതാൻ തയാറെടുക്കുന്നതിനിടയിലായിരുന്നു അപകടം. ഇതോടെ പരീക്ഷ എഴുതാൻ സാധിക്കുമോ എന്ന ആശങ്കയിലായി അഭിനവും കുടുംബാംഗങ്ങളും. അവർ ഡോക്ടറോട് കാര്യം പറഞ്ഞപ്പോഴാണ് അദ്ദേഹം എമർജൻസി വിഭാഗത്തിന്റെ സഹായത്തോടെ അഭിനവിനെ പരീക്ഷ എഴുതാൻ കൊണ്ടു പോകാമെന്ന് അറിയിച്ചത്. തുടർന്ന് എമർജൻസി വിഭാഗം ഇത് ഏറ്റെടുക്കുകയും ഡോ. സെറീൻ സിദ്ദിഖ്, നഴ്സ് മാർട്ടിൻ പോൾ, ആംബുലൻസ് ഡ്രൈവർ വൈശാഖ് എന്നിവരുടെ നേതൃത്വത്തിൽ അഭിനവിനെ പരീക്ഷ എഴുതാൻ അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽനിന്ന് ഇരിഞ്ഞാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ എത്തിക്കുകയും പരീക്ഷയ്ക്കു ശേഷം തിരിച്ച് ഐസിയുവിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തത്.
അഭിനവ് കൃഷ്ണ ഐസിയുവിൽ നിന്നെത്തി പരീക്ഷയെഴുതി
12:20 AM Mar 26, 2023 | Deepika.com