കൊച്ചി: വര്‍ഷത്തില്‍ പാതിയിലേറെ സമയവും വെറുതേ കിടക്കുന്നത് ഒഴിവാക്കാന്‍ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സ്റ്റേഡിയമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കായികേതര പരിപാടികള്‍ക്കും വിട്ടുനല്‍കാന്‍ ജിഡിസിഎ ബജറ്റില്‍ പ്രഖ്യാപനം. വര്‍ഷം മുഴുവന്‍ സ്റ്റേഡിയത്തില്‍ നിന്ന് വരുമാനം നേടുന്നതിനാണ് പദ്ധതി ആലോചിച്ചതെന്ന് ചെയര്മാന് കെ. ചന്ദ്രന്‍പിള്ള പറഞ്ഞു.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം നിലവില്‍ ഒരു ഫുട്ബാള്‍ സ്റ്റേഡിയമാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ലബിന്റെ ഹോംഗ്രൗണ്ടാണിത്. എന്നാല്‍ ക്ലബ് ഗ്രൗണ്ടും ഗാലറിയും ഉപയോഗിക്കുന്നത് വര്‍ഷത്തില്‍ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള അഞ്ച് മാസം മാത്രമാണ്. ബാക്കിയുള്ള സമയങ്ങളില്‍ സ്റ്റേഡിയം വെറുതെ കിടക്കുന്നു. ഓഫ് സീസണില്‍ ഫുട്ബോള്‍ ഇതര കായിക ഇനങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും വിട്ടു നല്കി വരുമാനം ഉണ്ടാക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.
പൊതുപരിപാടികള്‍ നടക്കുമ്പോള്‍ ടര്ഫിന് കേടുപാട് സംഭവിക്കാതിരിക്കാന്‍ ഉയര്‍ന്ന സാന്ദ്രതയുള്ള പോളിയെത്തിലീന്‍ ഉപയോഗിച്ച് നിര്‍മിച്ച യുവി സ്റ്റെബിലൈസര്‍ സംവിധാനമുള്ള ടര്‍ഫ് പ്രൊട്ടക്ഷന്‍ ടൈലുകള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.
സുതാര്യമായ ഈ ടൈലുകള്‍ സൂര്യരശ്മികളെ കടന്നുപോകാനും പുല്ല് വളരാനും അനുവദിക്കുന്നതാണ്. അങ്ങനെ അവാര്‍ഡ് ഷോകള്‍, സംഗീത പരിപാടികള്‍, പൊതുസമ്മേളനങ്ങള്‍ തുടങ്ങിയ കായികേതര പരിപാടികള്‍ ഈ ടൈലുകള്‍ ടര്‍ഫില്‍ വിരിച്ച് സംഘടിപ്പിക്കാനാകുമെന്ന് ചെയര്മാന് വ്യക്തമാക്കി. ആറ് കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. കായിക വകുപ്പ് വഴി ഫണ്ട് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
പണമുണ്ടാക്കാന്‍ കലൂര്‍ സ്റ്റേഡിയം സമ്മേളനങ്ങള്‍ക്ക് വിട്ടുനല്‍കാൻ നീക്കം
12:17 AM Mar 26, 2023 | Deepika.com