കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേത പരിധിയിലെ ഒന്പത് കിലോമീറ്റർ ജനവാസ മേഖല ഒഴിവാക്കി അതിർത്തി പുനഃനിർണയിക്കുന്നതു സംബന്ധിച്ച സർവേ അടുത്ത ദിവസം ആരംഭിക്കും. സംസ്ഥാന വനം-വന്യജീവി ബോർഡ് തീരുമാനപ്രകാരമുള്ള സർവേയ്ക്കു മുന്നോടിയായി മൂന്ന് ദിവസത്തെ പരിശീലന ക്യാന്പ് പക്ഷി സങ്കേത്തിൽ ആരംഭിച്ചു.
സങ്കേതത്തിൽനിന്ന് ജനവാസ മേഖല ഒഴിവാക്കി അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര വനം വന്യജീവി ബോർഡാണ്. ഇതിനായി സംസ്ഥാന ബോർഡ് ശിപാർശ സമർപ്പിക്കണം. ശിപാർശയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ ശേഖരിക്കുന്നതിനാണ് വനം വകുപ്പ് സർവേ നടത്തുന്നത്.
വീടുകൾ, മറ്റു കെട്ടിടങ്ങൾ, റോഡുകൾ, ഭൂമി തുടങ്ങി എല്ലാ സ്ഥാവര ജംഗമ വസ്തുക്കളുടെയും വിവരങ്ങൾ ശേഖരിക്കും. കുറ്റമറ്റ രീതിയിൽ സർവേ പൂർത്തിയാക്കാനാണ് ശ്രമം. കുട്ടന്പുഴ ടൗണ് ഉൾപ്പടെ പഞ്ചായത്തിലെ മൂന്നു വാർഡുകളാണ് പക്ഷിസങ്കേതത്തിനകത്ത് ഉൾപ്പെട്ടിട്ടുള്ളത്. ഇതുമൂലം ഒട്ടേറെ ബുദ്ധിമുട്ടുകൾ ജനങ്ങൾ അനുഭവിക്കുന്നുണ്ട്. ഇവരുടെ ദീർഘകാലമായുള്ള ആവശ്യമാണ് വന്യജീവി ബോർഡ് പരിഗണിക്കുകയും അനുകൂല തീരുമാനമെടുക്കുകയും ചെയ്തത്. മൂന്ന് വാർഡംഗങ്ങളുടെ സാന്നിധ്യത്തിലാണ് പരിശീലന പരിപാടി.
അസി. വൈൽഡ് ലൈഫ് വാർഡൻ ടി.പി. ഔസേഫിന്റെ നേതൃത്വത്തിലാണ് ക്യാന്പ്. പത്ത് പേരെയാണ് സർവേയ്ക്ക് നിയോഗിക്കുന്നത്. ഇവരിൽ ആറുപേർ വനം വാച്ചർമാരും നാലുപേർ ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റി അംഗങ്ങളുമാണ്. പരിശീലന ക്യാന്പിൽ വാർഡംഗങ്ങളായ ജോഷി പൊട്ടയ്ക്കൽ, ഷീല രാജീവ്, ആലീസ് സിബി എന്നിവർ പങ്കെടുത്തു. സർവേയുടെ ഔപചാരിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.എ. സിബി, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ഗോപി എന്നിവർ പ്രസംഗിച്ചു.
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ സർവേ ഉടൻ
12:14 AM Mar 26, 2023 | Deepika.com