അമ്പലപ്പുഴ: കാക്കാഴം കാപ്പിത്തോടിന്റെ മലീനകരണ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു. കാപ്പിത്തോട് ഒഴുകുന്ന തോടായി പുനർ നിർമിക്കുന്നു. കിഫ്ബിയിൽനിന്ന് 8.24 കോടി രൂപ ചെലവഴിച്ച് നടക്കുന്ന പുനർനിർമാണം ഇന്നാരംഭിക്കുമെന്ന് എച്ച്.സലാം എംഎൽഎ അമ്പലപ്പുഴയിൽ പറഞ്ഞു.
കളർകോട് മുതൽ പുക്കൈതയാറ് വരെയുള്ള ഭാഗമാണ് ഒന്നാം ഘട്ടമായി നവീകരിക്കുന്നത്. ജല സംരക്ഷണത്തിനും മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നൽകി കാപ്പിത്തോടിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ആഴം കൂട്ടി ഇരുവശവും കൽക്കെട്ടും കയർ മാറ്റും ഉപയോഗിച്ച് സംരക്ഷിക്കും. ഇതോടെ കാപ്പിത്തോടിന്റെ ഇരുകരയിലെ ജനങ്ങളും കാക്കാഴം സ്കൂളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളും പതിറ്റാണ്ടായി അനുഭവിച്ചുവരുന്ന തീരാദുരിതത്തിന് ശാശ്വത പരിഹാരമാകുകയാണ്.
മുൻപ് പല പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇവയെല്ലാം കടലാസിലൊതുങ്ങുകയായിരുന്നു. തോടിന്റെ ഇരുകരയിലുമുള്ള ചെമ്മീൻപീലിംഗ് ഷെഡുകൾ, മീറ്റ് കളക്ഷൻ സെന്ററുകൾ, ഐസ് പ്ലാന്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമെല്ലാം കാപ്പിത്തോട്ടിലായിരുന്നു നിക്ഷേപിച്ചിരുന്നത്. വേനൽ കനക്കുമ്പോൾ നീരൊഴുക്ക് തടസപ്പെടുന്നതുമൂലം രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെട്ടിരുന്നത്.ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും വരെ ഇടപെട്ടെങ്കിലും കാക്കാഴം കാപ്പിത്തോടിൻ്റെ മലിനീകരണ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ഇതിനാണ് എച്ച്.സലാം എംഎൽഎ മുൻകൈയെടുത്ത് ഒന്നാം ഘട്ട പ്രവർത്തനമാരംഭിക്കുന്നത്.
രണ്ടാം ഘട്ടമായി മാലിന്യ സംസ്കരണ പ്ലാന്റും സ്ഥാപിക്കുമെന്ന് എംഎൽഎ പറഞ്ഞു. ഇതിന് 50 സെന്റ് സ്ഥലം ആവശ്യമാണ്. ശുചീകരണ പ്രവർത്തനങ്ങൾക്ക് പരിസരവാസികളുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ ഇന്നു മുതൽ വളഞ്ഞ വഴിയിൽ നിന്നാരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. ഉച്ചക്ക് 2 ന് കാക്കാഴം എസ്എൻവിടിടിഐക്ക് സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. എ.എം.ആരിഫ് എംപി മുഖ്യാതിഥിയാകും. എച്ച്.സലാം എംഎൽഎ അധ്യക്ഷനാകും.
കാക്കാഴം കാപ്പിത്തോടിന്റെ മലീനകരണ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു
10:49 PM Mar 25, 2023 | Deepika.com