കണ്ണൂർ: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനായി പ്രത്യേക എൻഫോഴ്സ്മെന്റ് സംവിധാനം രൂപീകരിക്കുന്നു. അനധികൃത മാലിന്യ സംസ്കരണം തടയുന്നതിനായുള്ള മാർഗനിർദേശങ്ങൾ തദ്ദേശ സ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പുറപ്പെടുവിച്ചു.
കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള അധികാരങ്ങൾ ഈ സ്ക്വാഡുകൾക്കുണ്ടാകും. സംസ്ഥാനത്താകെ നിയമിക്കുന്ന 23 സ്ക്വാഡുകൾക്ക് സ്വമേധയാലോ, ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലോ പരിശോധനകൾ നടത്താം. ചില ജില്ലകളിൽ ഒന്നും ചിലതിൽ രണ്ടും വീതമായിരിക്കും സ്ക്വാഡുകൾ നിയമിക്കുന്നത്. കണ്ണൂരിൽ രണ്ടു സ്ക്വാഡുകൾ ഉണ്ടായിരിക്കും. ഒരു മാസത്തിൽ കുറഞ്ഞത് 20 തവണയെങ്കിലും പരിശോധനകൾ നടത്താനാണ് നിർദേശം.
അനധികൃതമായി നിക്ഷേപിച്ച മാലിന്യങ്ങൾ പിടിച്ചെടുക്കാനും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംഭരണം തടയാനും സ്ക്വാഡുകൾ പ്രവർത്തിക്കും. അതോടൊപ്പം ചട്ടങ്ങൾക്ക് വിരുദ്ധമായി മാലിന്യങ്ങളും ഉത്പന്നങ്ങളും കടത്താനുപയോഗിക്കുന്ന വണ്ടികളും പോലീസിന്റെ സഹായത്തോടെ പിടിച്ചെടുക്കും.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽനിന്നുള്ള പരാതികൾ സ്വീകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. അതിനു പുറമെ ശാസ്ത്രീയവും നിയമപരവുമായിട്ടുള്ള സംസ്കരണ പ്രവർത്തനങ്ങൾക്കെതിരേ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരേയും നടപടി എടുക്കും.
ജില്ലാതലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ചെയർമാനായും ജില്ലാ ശുചിത്വ മിഷൻ കോ -ഓർഡിനേറ്റർ ജില്ലാതല നോഡൽ ഓഫീസറായും എൻഫോഴ്സ്മെന്റ് സെക്രട്ടറിയേറ്റ് രൂപീകരിക്കും. സ്ക്വാഡുകളുടെ മേധാവി തദ്ദേശ സ്വയം ഭരണ വകുപ്പ് പെർഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും. ശുചിത്വമിഷനിൽ നിന്നുള്ള എൻഫോഴ്സ്മെന്റ് ഓഫീസറും പോലീസ് ഉദ്യോഗസ്ഥനുമുൾപ്പെടെ മൂന്നു പേരായിരിക്കും ഓരോ സ്ക്വാഡിലും അംഗങ്ങൾ. സ്ക്വാഡിന്റെ പ്രവർത്തന ആസ്ഥാനം ജില്ല ശുചിത്വ മിഷൻ ഓഫീസായിരിക്കും.
മാലിന്യ സംസ്കരണം: നിയമലംഘനങ്ങൾ തടയാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ്
01:05 AM Mar 25, 2023 | Deepika.com