അങ്ങാടിക്കടവ്: ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കനത്ത സുരക്ഷയിൽ ഇന്ന് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നടക്കും. രാവിലെ എട്ടുമുതൽ വൈകുന്നേരം നാലുവരെയാണ് വോട്ടെടുപ്പ്. ഇതിനുശേഷം ഫലപ്രഖ്യാപനവും നടക്കും.
ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ അനിഷ്ട സംഭവങ്ങൾ തടയാൻ കനത്ത പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നാല് സിഐമാരും 20 എസ്ഐമാരും ഇരുനൂറോളം പോലീസുകാരെ യും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പോളിംഗ് സ്റ്റേഷനിലും പരിസരത്തും ടൗണിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ച് അതീവ സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇരുമുന്നണികളും വിജയപ്രതീക്ഷ വച്ചു പുലർത്തുന്ന തെരഞ്ഞെടുപ്പിൽ കടുത്ത മത്സരമാണ് നടക്കുന്നത്. നിലവിൽ യുഡിഎഫിന്റെ നിയന്ത്രണത്തിലാണ് ബാങ്ക്. കള്ളവോട്ട് തടയാൻ ഇരുമുന്നണികളും വോട്ടർമാരെ പരമാവധി നേരത്തെ ബൂത്തിൽ എത്തിച്ച് വോട്ട് ചെയ്യിക്കാനുള്ള പരിശ്രമത്തിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചറിയൽ കാർഡ് വിതരണ സമയത്തെ കയ്യേറ്റങ്ങളും വ്യാജ തിരിച്ചറിയൽ കാർഡുമായി മുൻ പ്രസിഡന്റ് പോലീസ് പിടിയിലായതും ഏറെ വാദപ്രതിവാദങ്ങൾക്ക് കാരണമായിരുന്നു. ഇരുമ്പ് വേലികൾ കെട്ടി സുരക്ഷിതമാക്കിയ അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് യുപി സ്കൂൾ പരിസരവും അങ്ങാടിക്കടവ്, ചരൾ, വാണിയപ്പാറ ടൗണുകളിലും ഇന്നലെ കരിക്കോട്ടക്കരി പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായി പരിശോധന നടത്തിയിരുന്നു.
വൻ പോലീസ് സന്നാഹം
01:05 AM Mar 25, 2023 | Deepika.com