കണ്ണൂര്‍: ആറളത്തെ ആനമതില്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂര്‍ കളക്ടറേറ്റിറിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തതിനു ശേഷമായിരുന്നു പ്രതിഷേധം. ഇരുവിഭാഗവും തമ്മിലുള്ള ബലാബലം മിനിറ്റുകൾ നീണ്ടു. കളക്ടറേറ്റിലേക്ക് തള്ളിക്കയറാനുള്ള പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. ഇതിനിടെ മൂന്ന് പ്രവര്‍ത്തകരെ അന്യായമായി പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയതോടെ നേതാക്കളുമായി പോലീസ് ചര്‍ച്ച നടത്തി. പ്രവര്‍ത്തകരെ വിട്ടയയ്ക്കാന് പോലീസ് തീരുമാനിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. .
പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നുസമരം. ആറളഫാം നിവാസികളായ നൂറുക്കണക്കിന് വനവാസി സ്ത്രികളടക്കം പ്രതിഷേധത്തില്‍ അണിനിരന്നു. താണയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കാൾടെക്സ് വഴിയാണ് കളക്ടറേറ്റിന് മുന്നി ലെത്തിയത്്. കവാടത്തിന് മുന്നിൽ പോലീസ് ബാരിക്കേഡുകള്‍ വച്ച് പ്രവര്‍ത്തകരെ തടഞ്ഞു.
ആറളംഫാമില്‍ കാട്ടാനയാക്രമണത്തില്‍ രഘുവെന്ന യുവാവിന്റെ മരണത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായിയും രണ്ടാം പ്രതി അന്നത്തെ മന്ത്രിയും ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദനുമാണെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു.
മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനും നല്കിയ വാഗ്ദാനം പാലിച്ചിരുന്നുവെങ്കില്‍ ആറളത്തെ രഘുവിന്റെ മരണം ഉണ്ടാകുമായിരുന്നില്ല. കേന്ദ്ര സർക്കാർ ആറളം ഫാമിലെ ആദിവാസി കളുടെ ക്ഷേമത്തിനായി കോടിക്കണക്കിന് രൂപയാണ് നല്‍കിയത്. എന്നാല്‍ അതില്‍ ഭൂരിഭാഗവും ചെലവഴിച്ചില്ല. ഫാമിലെ നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്. സുരേഷ് അധ്യക്ഷനായിരുന്നു. നേതാക്കളായ പി.കെ. വേലായുധന്, വി.വി. ചന്ദ്രന്, സി. നാരാണന്, എന്‍. ഹരിദാസ്, ബിജുഏളക്കുഴി, അരുണ്‍ കൈതപ്രം, പേരാവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പ്രിജേഷ് അളോറ, ബിജു, കെ. രതീഷ്, റീന മനോഹരന്, സത്യന് കൊമ്മേരി, കെ. സജേഷ് എന്നിവർ പ്രസംഗിച്ചു.
ബിജെപി മാര്‍ച്ചില്‍ ഉന്തും തള്ളും
01:03 AM Mar 25, 2023 | Deepika.com