ഒറ്റപ്പാലം: ഭൂപരിഷ്ക്കരണം നടപ്പാക്കി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഭൂമിയുടെ സ്വഭാവം നിർണയിക്കാത്ത ഉദ്യോഗസ്ഥ നടപടിക്കെതിരെ എസ് സി - എസ്ടി കമ്മീഷന്റെ രൂക്ഷ വിമർശനം.
മിച്ചഭൂമിയും സ്വകാര്യ ഭൂമിയും നിർണയിക്കാത്ത നടപടി സംശയകരമാണെന്ന് വരോട് നാലാംമൈലിൽ നടത്തിയ സിറ്റിംഗിന് ശേഷം കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി വ്യക്തമാക്കി.
പ്രദേശത്തെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ ഹൈക്കോടതി ഉത്തരവു പ്രകാരം സർക്കാർ വകുപ്പുകൾ അനുമതി നൽകിയതിനു പിന്നാലെയായിരുന്നു പ്രദേശത്തെ എസ്സി കുടുംബങ്ങളുടെ പരാതി പരിഗണിച്ചു കഴിഞ്ഞ ദിവസം കമ്മിഷന്റെ പ്രത്യേക സിറ്റിംഗ്.
ക്വാറി പ്രവർത്തിക്കുന്ന പ്രദേശം സ്വകാര്യഭൂമിയാണോ മിച്ചഭൂമിയാണോയെന്നു നിർണയിക്കാൻ റവന്യു, വനംവകുപ്പുകൾക്കു നിർദേശം നൽകിയതായി കമ്മിഷൻ അംഗം എസ്.അജയകുമാർ പറഞ്ഞു.
കൃത്യമായ പഠനം നടത്താതെയാണു വിവിധ വകുപ്പുകൾ ക്വാറിക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതെന്നു കമ്മിഷൻ സംശയം പ്രകടിപ്പിച്ചു. ക്വാറിയുടെ പ്രവർത്തനം സംബന്ധിച്ചു സാമൂഹിക, പാരിസ്ഥിതിക പഠനം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ക്വാറിയുടെ പ്രവർത്തനം വീടുകൾക്കും താമസക്കാർക്കും ഭീഷണിയാണെന്നു പരാതിക്കാർ ആരോപിച്ചു.
പാരിസ്ഥിതിക പ്രാധാന്യമുള്ള മലയിലെ ഖനനം ജൈവസന്പത്തിനും നാടിനും ഭീഷണിയാണെന്ന് ഇതു സംബന്ധിച്ച കേസിൽ കക്ഷികളായ ശാസ്ത്രസാഹിത്യപരിഷത്ത് പ്രതിനിധികൾ കുറ്റപ്പെടുത്തി.
അതേസമയം, മുഴുവൻ അനുമതികളും നേടി അനുവദനീയമായ സ്ഥലത്തു മാത്രമാണു ക്വാറി പ്രവർത്തിപ്പിക്കുന്നതെന്നു ഉടമകൾ വിശദീകരിച്ചു. ക്വാറിയും പരിസരവും സന്ദർശിച്ച ശേഷമായിരുന്നു സബ് കളക്ടറുടെ ചേംബറിൽ കമ്മീഷൻ അംഗങ്ങളുടെ സിറ്റിംഗ്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. അതേസമയം കരിങ്കൽ ക്വാറി ഉടമകൾക്ക് സഹായം ആകുന്ന വിധത്തിൽ റവന്യൂ വകുപ്പും ഒറ്റപ്പാലം നഗരസഭയും നിലപാട് സ്വീകരിച്ചു എന്ന് വ്യാപകമായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
അതീവ പരിസ്ഥിതി ലോല പ്രദേശമായ അനങ്ങൻ മലയും അനുബന്ധ ഭാഗങ്ങളും ഉരുൾപൊട്ടൽ അടക്കമുള്ള സാഹചര്യങ്ങളെ അഭിമുഖീകരിച്ചിട്ടുള്ളതാണ്. എന്നാൽ ഈ കാര്യങ്ങളെല്ലാം മറച്ചുവച്ചു കൊണ്ടാണ് നഗരസഭയും ഒറ്റപ്പാലം താലൂക്ക് ഓഫീസിലെ റവന്യൂ വകുപ്പും കരിങ്കൽ ക്വാറി ഉടമകൾക്ക് സഹായം ആകുന്ന വിധത്തിൽ റിപ്പോർട്ടുകൾ നൽകിയത് എന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.
ഭൂമിയുടെ സ്വഭാവം നിർണയിച്ചില്ല; ഉദ്യോഗസ്ഥ നടപടിക്കെതിരേ എസ്സി- എസ്ടി കമ്മീഷൻ
12:49 AM Mar 25, 2023 | Deepika.com