കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗ് ഉപകരാറില്‍ സാക്ഷിയായി ഒപ്പുവച്ചിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാലിന്റെ മകന് വി. വിഘ്നേഷ്. ഇതു തെളിയിക്കുന്ന രേഖകള്‍ പുറത്തു വന്നതോടെ തനിക്കോ കുടുംബത്തിനോ ഉപകരാറുമായി ബന്ധമില്ലെന്ന വേണുഗോപാലിന്റെ വാദം പൊളിയുകയാണ്.
ബയോമൈനിംഗ് കരാര്‍ സംബന്ധിച്ചും ഉപകരാര്‍ സംബന്ധിച്ചും കോണ്‍ഗ്രസ് നിരന്തരം ഭരണപക്ഷത്തിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ പാർട്ടിയിലെ തന്നെ മുതിര്‍ന്ന നേതാവിന്റെ മകന് ഇതില്‍ ഉള്‍പ്പെട്ടത് കോണ്‍ഗ്രസിനെയും വെട്ടിലാക്കിയിരിക്കുകയാണ്.
2021 നവംബര്‍ 20ന് സോണ്ടയും ഉപകരാര്‍ എടുത്ത കമ്പനിയും തമ്മില്‍ ഒപ്പിട്ട കരാറിന്റെയും വര്‍ക്ക് ഓർഡറിന്റെയും പകര്‍പ്പാണ് പുറത്തുവന്നിട്ടുള്ളത്. കോര്‍പറേഷനുമായുള്ള സോണ്ടയുടെ കരാറില്‍ അനുമതിയില്ലാതെ ഉപകരാര്‍ നല്കിയാല് കരാര്‍ റദ്ദാക്കുമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതു ലംഘിച്ചാണ് സോണ്ട ഉപകരാര്‍ നല്കിയിരിക്കുന്നതും. ഉപകരാര്‍ ഉണ്ടാക്കുന്ന സമയത്ത് ഏറ്റെടുത്ത കമ്പനിക്ക് രജിസ്ട്രേഷന് ഉണ്ടായിരുന്നില്ലെന്ന ആരോപണവും ശക്തമാണ്.
54 കോടി രൂപയ്ക്കാണ് കൊച്ചി കോര്പറേഷന് സോണ്ട ഇന്‍ഫ്രാടെകിന് ബയോമൈനിംഗ് കരാര്‍ നല്‍കിയത്.
ഒമ്പത് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ 22 കോടി രൂപയ്ക്ക് സോണ്ട ഇത് ഉപകരാര്‍ കൊടുക്കുകയായിരുന്നു. ഈ കമ്പനി നിയമപുസ്തകം വില്‍ക്കുന്നവരാണെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു.
"മകന് ഒപ്പുവച്ച കാര്യം അറിയില്ല'
ബയോമൈനിംഗുമായി ബന്ധപ്പെട്ട ഉപകരാറില്‍ മകന് ഒപ്പു വച്ചിട്ടുണ്ടോ എന്ന കാര്യം അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍. കമ്പനിയുടെ എംഡി വെങ്കിട് മകന്റെ സുഹൃത്താണ്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായുള്ള സൗഹൃദമാണ്. വെങ്കിടിന്റെ അച്ഛനുമായി തനിക്കും പരിചയമുണ്ട്. എന്നാല്‍ കമ്പനിയുമായി മകനും തനിക്കും ബന്ധമില്ലെന്നും വേണുഗോപാല്‍ ആവര്‍ത്തിച്ചു.
ആദ്യഘട്ടത്തില്‍ ഇതുമായി തനിക്കോ കുടുംബത്തിനോ യാതൊരു ബന്ധവുമില്ലെന്നായിരുന്നു വേണുഗോപാലിന്റെ മറുപടി. തനിക്കും കുടുംബത്തിനുമെതിരേ പാര്‍ട്ടിയില്‍ ഒരു വിഭാഗം ഗൂഢാലോചന നടത്തുന്നുവെന്ന് വേണുഗോപാല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
വേണുഗോപാലിന്റെ വാദങ്ങള്‍ പൊളിയുന്നു,; സാക്ഷിയായി ഒപ്പിട്ടത് മകന്
11:59 PM Mar 24, 2023 | Deepika.com