നെടുമ്പാശേരി: സഹോദരനെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയേയും ഇയാളുടെ മകനേയും കോടതി റിമാൻഡ് ചെയ്തു. പുളിയനം ഭാഗത്ത് പരിയാടൻ സേവ്യർ എന്നയാളെ ക്രൂരമായി മർദിച്ച് ഇരു കൈകാലുകളും തല്ലിയൊടിച്ച കേസിലാണ് ജ്യേഷ്ഠനായ പുളിയനം പരിയാടൻ പീറ്റർ(64), മകൻ റെനിൽ പീറ്റർ (35) എന്നിവരെ അങ്കമാലി കോടതി ഏപ്രിൽ അഞ്ചുവരെ റിമാൻഡ് ചെയ്തത്.
ഫെബ്രുവരി 28നായിരുന്നു സംഭവം. പള്ളിയിലെ അമ്പു പ്രദക്ഷിണം സംബന്ധിച്ച് സേവ്യറും പ്രതികളുമായി തർക്കമുണ്ടായി. തുടർന്ന് പീറ്ററും, റെനിലും ചേർന്ന് കമ്പിവടികൊണ്ട് സേവ്യറെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ സേവ്യറിന്റെ ഇരു കൈകാലുകളും ഒടിഞ്ഞു. സംഭവത്തിനു ശേഷം മൂന്നാർ, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും ഹീനമായ കുറ്റകൃത്യം കണക്കിലെടുത്ത് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് ഇവർ അങ്കമാലി കോടതിയിൽ കീഴടങ്ങുകയായിരുന്നു.
പ്രതി റെനിൽ പീറ്റർ അങ്കമാലിയിലെ ഒരു ബാങ്കിലെ ജീവനക്കാരനാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി അന്വേഷണം നടത്തുമെന്ന് അങ്കമാലി സിഐ പി.എം. ബൈജു പറഞ്ഞു.
സഹോദരനു ക്രൂരമർദനം; പ്രതിയും മകനും റിമാൻഡിൽ
11:36 PM Mar 24, 2023 | Deepika.com