കാട്ടാക്കട: തലസ്ഥാന നഗരവുമയി അതിർത്തി പങ്കിടുന്ന പേയാട്ടെ മാലിന്യനിക്ഷേപം നാട്ടുകാർക്ക് ദുരിതമാകുന്നു.
സിറ്റിയിൽ നിന്നുള്ളവരും പ്രദേശവാസികളും മാലിന്യങ്ങൾ കൊണ്ടിടുന്ന പതിവ് വർധിച്ചുവരികയാണ്. പേയാട് - വിട്ടിയം റോഡ് തുടങ്ങുന്നതിനുമുമ്പ് അലകുന്നം വളവിൽ റോഡരികിൽ ആഹാര മാലിന്യവും പ്ലാസ്റ്റിക്ക് മാലിന്യവും വലിച്ചെറിയുന്നു. അതിനൊപ്പം കാട്ടുവിള, ചെറുകോട് തുടങ്ങിയ സമീപ സ്ഥലങ്ങളിലും മാലിന്യനിക്ഷേപമുണ്ട്. ഇതോടെ നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ബൈക്ക് അപകടങ്ങളും ഇവിടെ പതിവാണ്. നായ്ക്കൾ പെരുകുന്നതുമൂലം
ഭീതിയിലാണ് ജനങ്ങൾ. വിളപ്പിൽ പഞ്ചായത്ത് ഓഫീസിന് ഒരു വിളിപ്പാടകലെയാണ് ഈ പ്രദേശങ്ങൾ. എന്നിട്ടും മാലിന്യകൂമ്പാരം ഇവർ കണ്ടിട്ടില്ല, നടപടിയുമെടുത്തിട്ടില്ല. രാത്രിയിൽ കാറിലും ബൈക്കിലും എത്തിയാണ് പ്രദേശവാസികൾ മാലിന്യം കൊണ്ടിടുന്നത്. സമീപത്ത് സിസിടിവി കാമറകളുണ്ട്. ഇത് പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാലിന്യനിക്ഷേപം രൂക്ഷം: നടപടിയെടുക്കാതെ അധികൃതർ
11:26 PM Mar 24, 2023 | Deepika.com