കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഇന്ന് കളക്ടറേറ്റില്‍ ഉന്നതതലയോഗം ചേരും. വാട്ടര്‍ അഥോറിറ്റിയുടെ മേല്‍നോട്ടത്തില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ നടപ്പാക്കിവരുന്നതും പുതിയതായി ആവിഷ്കരിച്ചിട്ടുള്ളതുമായ സമഗ്ര ശുദ്ധജലവിതരണ പദ്ധതിയുടെയും ജലജീവന്‍ മിഷന് പദ്ധതിയുടെയും നിര്‍മാണ പുരോഗതിയും പദ്ധതി നിര്‍വഹണ പ്രതിസന്ധികള്‍ പരിഹരിക്കുന്നത് സംബന്ധിച്ചു വിലയിരുത്തലും തുടര്‍നടപടികള്‍ സ്വീകരിക്കലും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാവും. ഇന്ന് രാവിലെ പത്തിന് യോഗം വിളിച്ചുചേര്‍ത്തതായി മോന്‍സ് ജോസഫ് എംഎല്‍എയാണ് അറിയിച്ചത്.
ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായിട്ടാണ് കളക്ടറേറ്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം ചേരുന്നത്. വിവിധ പഞ്ചായത്തുകളില്‍ ടാങ്ക് നിര്‍മാണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്ന പ്രശ്നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. സമയബന്ധിതമായി പൈപ്പ് ലൈനിലെ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയാത്തതും പ്രതിസന്ധിയുണ്ടാക്കി. ഇത്തരത്തിലുള്ള വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആവശ്യമായ ചര്‍ച്ച യോഗത്തില്‍ നടത്തുമെന്നും എംഎല്‍എ അറിയിച്ചു. കുറവിലങ്ങാട് - കാളിയാര്‍ തോട്ടം റോഡ്, കടുത്തുരുത്തി - പെരുവ റോഡ് എന്നിവിടങ്ങളിൽ നിലനില്‍ക്കുന്ന പ്രതിസന്ധി പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അഥോറിറ്റിയും തമ്മില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിന് യോഗത്തില്‍ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു. ജില്ലാ കളക്ടര്‍ ഡോ പി.കെ. ജയശ്രീ, വാട്ടര്‍ അഥോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എസ്. വെങ്കടേശാപതി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
കുടിവെള്ളപ്രശ്നം പരിഹരിക്കാൻ കളക്ടറേറ്റില്‍ ഇന്ന് ഉന്നതതലയോഗം
10:59 PM Mar 24, 2023 | Deepika.com