ചങ്ങനാശേരി: ആര്‍ച്ചുബിഷപ് പവ്വത്തില്‍ അസംപ്ഷന്‍ കമ്യൂണിറ്റി കോളജ് പവ്വത്തില്‍ പിതാവിന്റെ ചങ്ങനാശേരിയിലെ പ്രഥമ സ്മാരകമാണ്.
2000ൽ അസംപ്ഷന്‍ കോളജിന്റെ സുവര്‍ണജൂബിലി വര്‍ഷത്തിലാണ് പ്രിന്‍സിപ്പലായി എന്നെ നിയമിച്ചത്. പവ്വത്തില്‍ പിതാവ് 2001ല്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി ഇദംപ്രഥമമായി ഒരു സന്യാസിനിയായ എന്നെ നിയമിച്ചു. ഇത് ക്രാന്തദര്‍ശിയായ പിതാവിന്റെ വിദ്യാഭ്യാസ രംഗത്തോടുള്ള ആഭിമുഖ്യത്തിന്റെ നേര്‍സാക്ഷ്യമാണ്.
നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാമത്തേത് ആര്‍ച്ച്ബിഷപ് പവ്വത്തില്‍ അസംപ്ഷന്‍ കമ്യൂണിറ്റി കോളജാണ്. പവ്വത്തില്‍ പിതാവിന് 18 വര്‍ഷം മുമ്പൊരുക്കിയ സ്നേഹപഹാരമാണിത്. അസംപ്ഷന്‍ കോളജ് അങ്കണത്തില്‍ സ്ഥിതി ചെയ്യുന്ന വിശിഷ്ട സ്മാരകവുമാണിത്.
വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ പ്രതിബദ്ധതയുടെ സമുന്നതാചാര്യനുമായിരുന്ന വന്ദ്യപിതാവിന്റെ വിദ്യാഭ്യാസ ദര്‍ശനങ്ങളും സമൂഹോദ്ധാരണ വീക്ഷണങ്ങളും കമ്യൂണിറ്റി കോളജില്‍ സമ്യക്കായി സമ്മേളിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ ആവിര്‍ഭവിച്ച് ഈ സഹസ്രാബ്ദത്തിന്റെ ആരംഭത്തില്‍ ജസ്യൂട്ടു വൈദികര്‍ ഇന്ത്യയില്‍ എത്തിച്ച കമ്യൂണിറ്റി കോളജ് എന്ന ആശയത്തെ 2005ല്‍ കേരളത്തിലേക്കാനയിച്ച് അസംപ്ഷന്‍ കോളജില്‍ ആരംഭിച്ചതിന്റെ കാരണം പവ്വത്തില്‍ പിതാവ് എന്ന മഹാമനീഷിയുടെ പ്രചോദനവും പ്രോത്സാഹനവുമാണ്.
നല്ലതെന്നു ബോധ്യം വരുന്നതിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന പിതാവ് കമ്യൂണിറ്റി കോളജ് എന്ന ആശയത്തെ വിശദമായി പഠിച്ച് അതിന്റെ സാധ്യതകളും നന്മകളും തിരിച്ചറിഞ്ഞാണ് അനുവാദം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ സമൂഹത്തിനു പരമാവധി ഉപകാരപ്പെടാന്‍ കലാലയങ്ങളുടെ ഉളളറകളിലേക്കു സാധാരണക്കാര്‍ക്കും പ്രവേശനം നല്കി തൊഴില്‍ യോഗ്യതയും ആത്മധൈര്യവും സമ്മാനിക്കുക എന്നതാണ് കമ്യൂണിറ്റി കോളജിന്റെ പ്രഥമ ലക്ഷ്യം. കോളജിലെ ഓരോ ഡിപ്പാര്‍ട്ടുമെന്റിനോടും അനുബന്ധിച്ചു കോഴ്സുകള്‍ ആസൂത്രണം ചെയ്തു.
സ്ത്രീ ശക്തീകരണത്തിന്റെ നന്മകള് ആസ്വദിച്ച് അനേകം വനിതകള്‍ ജീവിതായോധനത്തിനു യോഗ്യത നേടി. ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെത്തി ആവശ്യമുള്ള ഉദ്യോഗസ്ഥര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്കിയതും നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് സ്പോക്കണ് ഇംഗ്ലീഷില്‍ പരിശീലനം നല്കിയതും വേറിട്ട ഓര്‍മകളാണ്.
2005ഫെബ്രുവരി 11ന് വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് പേദ്രോ ലോപ്പസ് ക്വിന്താനായാണ് ആര്‍ച്ചുബിഷപ് പവ്വത്തില്‍ അസംപ്ഷന്‍ കമ്മ്യൂണിറ്റി കോളജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രിന്‍സിപ്പല്‍ സ്ഥാനം കഴിഞ്ഞും ഏതാനും വര്ഷങ്ങള്കൂടി അതിനോടു ചേര്‍ന്നു നിൽക്കണമെന്നു പിതാവിനു നിര്‍ബന്ധമുണ്ടായിരുന്നു.
2009ല്‍ യുജിസി അംഗീകാരവും ഗ്രാൻഡും നേടി. കമ്മ്യൂണിറ്റി കോളജിന്റെ മാനേജരായി സമര്‍ഥമായ സേവനം അനുഷ്ഠിച്ച പ്രഫ. ത്രേസ്യാമ്മ സിറിയക്കിനെയും എല്ലാ സ്റ്റാഫംഗങ്ങളെയും പവ്വത്തില്‍ പിതാവിനെയും നന്ദിയോടെ ഓര്‍മിക്കുന്നു. പവ്വത്തില്‍ പിതാവിന്റെ ദര്‍ശനങ്ങള്‍ക്കനുസരിച്ച് കമ്മ്യൂണിറ്റി കോളജിനെ ഉയരങ്ങളിലെത്തിക്കുവാന്‍ അസംപ്ഷന്‍ കോളജിനു സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
(സിസ്റ്റര്‍ ജിയോ മരിയ
എഫ്സിസി, അസംപ്ഷന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍)
ആര്‍ച്ച്ബിഷപ് പവ്വത്തില്‍ അസംപ്ഷന്‍ കമ്യൂണിറ്റി കോളജ് പവ്വത്തില്‍ പിതാവിന്റെ ചങ്ങനാശേരിയിലെ പ്രഥമ സ്മാരകം
01:00 AM Mar 24, 2023 | Deepika.com