ഇരിട്ടി: ഇരിട്ടി നഗരസഭയിലെ മുഴുവൻ ആസ്തികളും വിഭവങ്ങളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനായുള്ള ഡ്രോൺ സർവേ ആരംഭിച്ചു. ആസ്തി രജിസ്റ്റർ പരിഷരിക്കുന്നതിനോടൊപ്പം റോഡുകൾ, നടപ്പാത, ഓവുചാൽ, വയലുകൾ, പാലങ്ങൾ തുടങ്ങിയവയുടെ പൂർണവിവരങ്ങൾ ചിത്രങ്ങൾ സഹിതം ഡ്രോൺ സർവേയിലൂടെ ശേഖരിക്കും.
ഇരിട്ടി നഗരസഭ പരിധിയിലെ കൃത്യമായ വിവരങ്ങളുടെ പോരായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹായത്തോടെ സർവേ നടത്തുന്നത്. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർവേ നടപ്പാക്കുന്നത്. മഹാത്മാഗാന്ധി കോളജ് ഗ്രൗണ്ടിൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സെമിർ പുന്നാട് അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ എ.കെ.ഷൈജു, കെ.മുരളിധരൻ, നഗരസഭാ സെക്രട്ടറി രാകേഷ് പാലേരിവീട്ടിൽ, എംജി.കോളജ് പ്രിൻസിപ്പൽ ഡോ. ഷിജോ എം.ജോസഫ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ പി.മോഹനൻ, ഊരാളുങ്കൽ സൊസൈറ്റി പ്രോജക്ട് മാനേജർ ഇ.പി. പ്രണവ്,പ്രോജക്ട് കോ-ഓർഡിനേറ്റർ വി.ശരൺജിത്ത്, സെയിൽസ് എക്സിക്യൂട്ടീവ് പി.വി.അഭിഷേക് എന്നിവർ പ്രസംഗിച്ചു.
ഇരിട്ടിയിൽ ഡ്രോൺ സർവേ തുടങ്ങി
12:52 AM Mar 24, 2023 | Deepika.com