കണ്ണൂർ: പല വർണ്ണങ്ങളിലുള്ള കുടകൾ നിർമിച്ച് 50 ലേറെ വരുന്ന ആദിവാസി കുടുംബങ്ങൾക്ക് തണലേകുകയാണ് ആറളം പുനരധിവാസ മേഖലയിലെ ആദി കുടയെന്ന കുടുംബശ്രീ സംരഭം. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടിക വർഗ കോളനിയിലെ നിള , ലോട്ടസ് കുടുംബശ്രീ യൂണിറ്റുകളിലെ വനിതകൾ നിർമിച്ച കുടകളുടെ ഈ സീസണിലെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു.
ആറളം പട്ടിക വർഗ കോളനിയിലെ 60 വനിതകളുടെ നേതൃത്വത്തിലാണ് ആദി ബ്രാൻഡ് എന്ന പേരിൽ 20000 കുടകൾ നിർമിക്കുന്നത്. ഇതിൽ 10000 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. ഒരാൾ ഒരു ദിവസം 10 മുതൽ 15 വരെ കുടകൾ നിർമിക്കും. ബ്ലാക്ക് കുടയ്ക്ക് 410 രൂപയും , കളറിന് 420, കളർ പ്രിന്റിന് 440 രൂപയുമാണ് വില.
കഴിഞ്ഞ സീസണിൽ 25 ലക്ഷം രൂപയുടെ വിറ്റ് വരവാണ് ഇവർ ഉണ്ടാക്കിയത്. ഈ സീസണിൽ 50 ലക്ഷം രൂപയുടെ വിറ്റ് വരവാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ രണ്ട് സംരംഭങ്ങൾക്കും റിവോൾവിംഗ് ഫണ്ടായ് അനുവദിച്ചു. പദ്ധതിക്ക് അധികമായി വരുന്ന പ്രവർത്ത മൂലധനം ജില്ലയിലെ സി ഡി എസിന്റെ കമ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ടിൽ നിന്നാണ് കുടുംബശ്രീ കണ്ടെത്തുന്നത്. മഴക്കാലത്ത് പ്രതിസന്ധിയിലാകുന്ന കുടുംബങ്ങൾക്ക് ഉപജീവന മാർഗം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഇത് മൂന്നാമത്തെ വർഷമാണ് വനിതകളുടെ നേതൃത്വത്തിൽ കുടകൾ നിർമച്ച് വിപണിയിലെത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ വി.കെ. സുരേഷ് ബാബു, ഡോ.എം. സുർജിത്ത് , പി. സനൂപ്, പി.കെ. ബിജുള എന്നിവർ പങ്കെടുത്തു.
മഴയെത്തും മുന്പേ ‘ആദി’ കുടകൾ റെഡി
12:52 AM Mar 24, 2023 | Deepika.com