കളമശേരി: സംസ്ഥാനത്ത് പുതുതായി സ്ഥാപിക്കുന്ന മൂന്ന് സയൻസ് പാർക്കുകളിൽ ഒന്ന് കളമശേരിയിൽ. കൊച്ചി സർവകലാശാലയെ പ്രിൻസിപ്പൽ അസോസിയേറ്റ് യൂണിവേഴ്സിറ്റിയാക്കി പുതിയ സയൻസ് പാർക്ക് സ്ഥാപിക്കുന്നതിന് വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. 200 കോടി രൂപ മുതൽ മുടക്കിലാണ് പാർക്ക് സ്ഥാപിക്കുകയെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു.
2022-23 ലെ സംസ്ഥാന ബജറ്റിലാണ് മൂന്ന് സയൻസ് പാർക്കുകൾ പ്രഖ്യാപിച്ചത്. ഇതിലൊന്നാണ് കളമശേരിയിൽ സ്ഥാപിക്കുന്നത്. രണ്ട് ബ്ലോക്കുകളിലായി പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പാർക്കാണ് സ്ഥാപിക്കുക. പുതിയ മെറ്റീരിയലുകളുടെ വികസനം, ഘടനാപരമായ ജീവശാസ്ത്രം, മെഡിക്കൽ/ ജീനോമിക് റിസർച്ച്, കൺസ്ട്രക്ഷൻ ടെക്നോളജി, ഗ്രീൻ മൊബിലിറ്റി സംരംഭങ്ങൾ തുടങ്ങിയ വിഷയമേഖലകളെ അടിസ്ഥാനമാക്കിയാവും പാർക്കുകൾ പ്രവർത്തിക്കുക. പുതിയ ആഗോള ഗവേഷണ പ്രവണതകൾ, ഭാവി സാങ്കേതിക-വ്യാവസായിക സാധ്യതകൾ എന്നിവയെ ആസ്പദമാക്കി നടന്ന വിദഗ്ധ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് വിഷയമേഖലകൾ നിശ്ചയിച്ചത്.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ആയിരിക്കും പദ്ധതി നടപ്പാക്കാനുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ. വിദഗ്ധർ ഉൾപ്പെട്ട കൺസൾട്ടേറ്റീവ് കമ്മിറ്റി മേൽനോട്ടം വഹിക്കും. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള യാത്രയിൽ നിർണായക പങ്ക് വഹിക്കാൻ സയൻസ് പാർക്കുകൾക്ക് കഴിയുമെന്നും മന്ത്രി അറിയിച്ചു.
കളമശേരിയിൽ 200 കോടിയുടെ സയൻസ് പാർക്ക്: മന്ത്രി രാജീവ്
12:08 AM Mar 24, 2023 | Deepika.com