പുറത്തിറങ്ങാന്‍ പറ്റാത്ത വിധമാണ് ചൂട്. മുന്‍കരുതല്‍ സ്വീകരിച്ചും നിര്‍ദേശങ്ങള്‍ പാലിച്ചും ജോലിക്കും മറ്റുമായി പുറത്തിറങ്ങേണ്ടിവരുന്നവര്‍ക്ക് ചൂട് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ബസ്, ഓട്ടോറിക്ഷ തൊഴിലാളികളും ലോട്ടറി വില്പനക്കാരും തുടങ്ങി ഫുഡ് ഡെലിവറി ബോയികളും കൊരിയര്‍ സര്‍വീസ് ചെയ്യുന്നവരും പോസ്റ്റുകള്‍ വീടുകള്‍ തോറും എത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ചൂടില്‍ വെന്തുരുകിയാണ് തങ്ങളുടെ തൊഴില്‍ മേഖലയില്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്.
നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നവരുടെ കാര്യം ഇതിലും ദുരിതമാണ്. ജോലി സമയം ക്രമീകരിച്ചാണ് നിര്‍മാണ മേഖലയില്‍ തൊഴിലാളികളെ നിയോഗിക്കുന്നതെങ്കിലും ഉച്ചസമയങ്ങളില്‍ കാര്യമായ വിശ്രമത്തിന് സൗകര്യമില്ലാത്തതിനാൽ ഇവരുടെ ദുരിതത്തിനും ശമനമില്ല.
ആളുകള്‍ പരമാവധി കാല്‍നടയാത്ര ഒഴിവാക്കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിലുള്ള യാത്രയും കുറച്ചു. ബസുകളും ഉബറുകളും മെട്രോയുമൊക്കെയാണ് ഇപ്പോള്‍ യാത്രക്കാർക്ക് ആശ്രയം. എങ്കിലും വെയിലും ചൂടും ഏല്ക്കാതെയുള്ള ഒരു ബസ് കാത്തിരിപ്പു കേന്ദ്രം പോലും നഗരത്തിലില്ലാത്തത് ബസ് യാത്രക്കാരെയും വലയ്ക്കുന്നുണ്ട്. സകല മനുഷ്യരുടെയും ഇപ്പോഴത്തെ പ്രധാന പരാതി ഇതൊക്കെയാണെങ്കിലും ഈ ചൂട് രണ്ടുമാസം കൂടി സഹിച്ചേ തീരൂ..
വേനല്‍ മഴ ഇടയ്ക്ക് ലഭിക്കുന്നുണ്ടെങ്കിലും ചൂട് കനക്കുമെന്നു തന്നെയാണ് കാലാവസ്ഥ വിദഗ്ധരുടെയും അഭിപ്രായം.
തീച്ചുളയിലെന്നപോലെ...
വെയിലും മഴയും ഏല്‍ക്കില്ലെന്ന് മാത്രമേയുള്ളു. തീച്ചൂളയിലെന്നപോലെയാണ് ഓട്ടോ റിക്ഷയ്ക്കുള്ളില്‍. ചൂടാണെന്ന് കരുതി വീട്ടില്‍ ഇരിക്കാന്‍ കഴിയില്ലല്ലോ. അന്നന്നത്തേക്കെങ്കിലുമുള്ള വക കണ്ടത്തണ്ടേ. സ്റ്റാൻഡിലെത്തി മരത്തണലില്‍ അല്പമൊന്ന് ഇരിക്കുമ്പോള്‍ മാത്രമാണ് തെല്ലാശ്വാസം. അതുവരെ ചൂടില്‍ വെന്തുരുകി വേണം ഓട്ടോറിക്ഷ ഓടിക്കാന്‍. ചൂടും വെയിലും കൂടിയതോടെ ഓട്ടം കുറഞ്ഞതും പ്രതിസന്ധിയിലാക്കുന്നുണ്ട്.
വെന്തുരുകുകയാണ്
ബസ് സ്റ്റോപ്പുകളിലും സ്റ്റാന്‍ഡുകളിലും ഏറെ നേരെ നിര്‍ത്തിയിടുമ്പോള്‍ ജീവനക്കാര്‍ക്കു മാത്രമല്ല യാത്രക്കാര്‍ക്കു വരെ ചൂട് അസഹനീയമാണ്. പുതിയ നിയമപ്രകാരം ഗ്ലാസ് വിന്ഡോകളായതിനാല് വെന്തുരുകുകയാണ് യാത്രക്കാര്‍. റോഡിലെ ചൂടും മുകളില്‍ നിന്നുള്ള ചൂടും കൂടിയാകുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല. ഉപജീവനമായതുകൊണ്ട് ആരോടും പരിഭവം പറയാതെ സഹിച്ച് മുന്നോട്ടു പോകുന്നു.
നിര്‍ത്തി പോയാലോ എന്ന്
തോന്നിപ്പോകും
പഠനാവശ്യത്തിനാണ് കൊച്ചിയില്‍ വന്നത്. താമസത്തിനും ഭക്ഷണത്തിനുമുള്ള വക കണ്ടെത്താന്‍ ഫുഡ് ഡെലിവറിക്ക് ഇറങ്ങി. ചൂടു കാരണം അതും ചെയ്യാനാകാത്ത നിലയാണ്. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെയാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുക. ഈ സമയത്താണേൽ കൊടുംചൂടും. സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ അടിക്കാതിരിക്കാന്‍ ജാക്കറ്റും ഹെല്‍മെറ്റും മാസ്കുമൊക്കെ ധരിച്ചാണ് ജോലി ചെയ്യുന്നതെങ്കിലും ഇതൊക്കെ ഇടുമ്പോഴുണ്ടാകുന്ന ഉഷ്ണം പെട്ടെന്ന് അവശരാക്കും. തീരെ സഹിക്കാതെ വരുമ്പോള്‍ നിര്‍ത്തി പോയാലോ എന്നുപോലും ആലോചിച്ചിട്ടുണ്ട്.
ചൂടകറ്റുന്ന ഭാഗ്യം
കടുത്ത ചൂട് കാരണം ഭാഗ്യ പരീക്ഷണത്തിനു പോലും ആരും തയാറാകുന്നില്ല. മുന്‍പ് ഉച്ചയോടെ ഇരുന്നൂറിലേറെ ലോട്ടറി വിറ്റിരുന്നതാണ്. ഇപ്പോള്‍ നൂറില്‍ താഴെ പോലും ലോട്ടറി വിറ്റുപോകുന്നില്ല. വെയിലത്ത് ബൈക്ക് നിര്‍ത്തി ലോട്ടറി വാങ്ങാന്‍ ആരാണ് തയാറാകുക. ആ സമയം കൊണ്ട് തണലുപറ്റാനല്ലേ ആളുകള്‍ നോക്കുക. കടുത്ത ചൂടില്‍ വെയിലേറ്റ് നില്‍ക്കുന്നത് മാത്രം ഞങ്ങൾക്ക് മിച്ചം. കുടക്കീഴില് അല്‍പ്പമൊന്ന് ഇരിക്കാമെന്ന് കരുതിയാല്‍ ക്ഷീണം മൂലം ഉറങ്ങിപ്പോകും. അതൊഴിവാക്കാന് കടുത്ത ചൂടാണെങ്കില്‍ പോലും സഹിച്ചുനിന്ന് തൊഴിലെടുക്കുകയാണ്.
‘നന്‍പകല്‍ നേരത്ത് മയക്കം' വേണം
ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ തൊഴിലാളികളുടെ ജോലി സമയം സംസ്ഥാന തൊഴില്‍ വകുപ്പ് പുനക്രമീകരിച്ചിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നതും ചൂട് കൂടുതല്‍ അനുഭവപ്പെടുന്നതുമായ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്നു വരെയുള്ള സമയത്ത് പുറംജോലികള്‍ ഒഴിവാക്കണമെന്നാണ് ലേബര്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പ്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തില്‍ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. ഏപ്രില്‍ 30 വരെ സമയമാറ്റം പ്രാബല്യത്തിലുണ്ടാകും.
വെയിലത്ത് തൊഴിലെടുക്കുന്ന ഇടങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. കാക്കനാട്, കളമശേരി, ആലുവ, എറണാകുളം മേഖലയിലെ നിര്‍മാണ സൈറ്റുകളില്‍ ഇതിനോടകം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. തൊഴില്‍ സമയം പുനക്രമീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കും കരാറുകാര്‍ക്കും മുന്നറിയിപ്പു നല്കി. നിയമലംഘനം കണ്ടത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ലേബര്‍ ഓഫീസര്‍ അറിയിച്ചു.
പരിശോധനകള്‍
കര്‍ശനം
തൊഴില്‍ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സൈറ്റുകളില്‍ നിരന്തരം പരിശോധനകള്‍ നടത്തുന്നുണ്ട്. പുനക്രമീകരിച്ച തൊഴില്‍ സമയക്രമം പാലിക്കുന്നുണ്ടോ എന്നാണ് പ്രധാനമായി നോക്കുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ ആദ്യ നടപടി എന്ന നിലയില്‍ ബോധവത്കരണം നടത്തും. വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കും. ഇതുവരെ ആര്‍ക്കും നോട്ടീസ് നല്‍കേണ്ട ഇട വന്നിട്ടില്ല.
ദിവസേന ഇരുപതോളം സൈറ്റുകളില്‍ ലേബര്‍ ഓഫീസര്‍മാരെത്തി പരിശോധന നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 12 നും മൂന്നിനും ഇടയില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സാഹചര്യം ഉണ്ടെങ്കില്‍ 04842423110, 8547655267 എന്നീ നമ്പറുകളില്‍ പരാതികള്‍ അറിയിക്കാം.
തലച്ചോറിന് ചൂടുപിടിപ്പിക്കും...
ദേഷ്യവും ശ്രദ്ധക്കുറവും
ഉണ്ടാകും
ഒരു പരിധിക്കു മുകളിലുള്ള ചൂട് മനുഷ്യരില്‍ ഒട്ടേറെ മാനസിക പ്രശ്നങ്ങളുണ്ടാക്കും. ശരീരത്തിന് താങ്ങാനാകുന്നതിലും കൂടുതല്‍ ചൂട് ഏല്‍ക്കേണ്ടിവരുമ്പോള്‍ അസ്വസ്ഥരാകുന്നതോടൊപ്പം പെട്ടെന്നുള്ള അമിത ദേഷ്യത്തിനും ക്ഷീണത്തിനും ഇടവരുത്തും.
കൂടാതെ നിര്‍ജലീകരണം മൂലം സോഡിയത്തിന്റെ അളവ് കുറഞ്ഞ് തളര്‍ച്ചയുണ്ടാകാം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ശ്രദ്ധക്കുറവ് പോലുള്ള അവസ്ഥയിലെത്തിക്കുകയും ചെയ്യും.
ഹൊ... എന്തൊരു ചൂട്
12:08 AM Mar 24, 2023 | Deepika.com