സജോ സക്കറിയ ആൻഡ്രൂസ്
കോലഞ്ചേരി: കൊടുംവേനലും പതിറ്റാണ്ടിന്റെ കാലപ്പഴക്കവും ഈ പൈപ്പിന്റെ മുന്നിൽ തോൽക്കും. സമീപ പ്രദേശങ്ങളിലെ കിണറുകൾ വേനലിൽ വരണ്ടുണങ്ങുമ്പോൾ മീമ്പാറയിലെ ചാന്പ് പൈപ്പിൽ വെള്ളം സുലഭം. പൈപ്പിലെ ലിവറിൽ നാല് ചാമ്പ് ചാമ്പിയാൽ വെള്ളം റെഡി. നാല് പതിറ്റാണ്ടിലേറെയായി നാടിന് ജീവജലം നൽകുകയാണ് മീമ്പാറയിലെ ഈ പൈപ്പ്.
ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് 1979 -80 കളുടെ തുടക്കത്തിലാണ് ചാന്പ് പൈപ്പ് ഇവിടെ സ്ഥാപിച്ചതെന്ന് പഴമക്കാർ പറയുന്നു. ഭൂഗർഭ ജല വകുപ്പിന്റെ നേതൃത്വത്തിലാണ് ഇത് ഇവിടെ പ്രവർത്തനമാരംഭിച്ചത്. അന്നു മുതൽ ഇവിടെ സ്ഥിതി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ, നിലവിലുള്ള സ്ഥാപനങ്ങൾ, സമീപത്തെ സ്കൂൾ വിട്ടുവരുന്ന കുട്ടികൾ, വഴി യാത്രക്കാർ തുടങ്ങിയവർ ഇതിന്റെ അനുഭവസ്ഥരായ ഗുണഭോക്താക്കളുമാണ്.
നാളിതുവരെയായി ഒരു രീതിയിലുമുള്ള കേടുപാടുകളും ഇതിന് സംഭവിച്ചിട്ടില്ല. കൈകളുപയോഗിച്ച് പൈപ്പിന്റെ ലിവറിൽ താഴ്ത്തുകയും പൊക്കുകയും ചെയ്താൽ സെക്കൻറ്റുകൾക്കൊണ്ട് ഏകദേശം 200 അടി താഴ്ച്ചയിൽനിന്നും പൈപ്പിലൂടെ വെള്ളം മുകളിലെത്തും. ഈ വെള്ളത്തിന്റെ ഗുണനിലവാര പരിശോധനകൾ ഒന്നും നടത്തിയിട്ടില്ലെങ്കിലും വളരെ ആഴത്തിൽ ഭൂമിക്കടിയിൽനിന്ന് വരുന്ന വെള്ളമായതിനാൽ സാന്ദ്രത അൽപ്പെ കൂടിയതാണെന്ന് അനുഭവസ്ഥർ പറയുന്നു.
നാല് ചാമ്പലിൽ വെള്ളം റെഡി
11:59 PM Mar 23, 2023 | Deepika.com