കോട്ടയം: മീനച്ചിലാർ- മീനന്തറയാർ- കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രളയരഹിത കോട്ടയം പദ്ധതിക്ക് ദേശീയ ഹരിത ട്രിബ്യൂണൽ വിധിയോടെ പുതിയ സാധ്യതകൾ കൈവന്നിരിക്കുകയാണെന്ന് ജനകീയസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
അടുത്ത കാലവർഷക്കാലത്തെ പ്രളയഭീഷണി മുൻനിർത്തി നദിയിൽ ഒഴുക്ക് തടസപ്പെടുത്തുന്ന തുരുത്തുകൾ ഉൾപ്പെടെ എല്ലാ തടസങ്ങളും ഉടൻ നീക്കണമെന്നും ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നു. ഇതിനായി ജില്ലാ കളക്ടർ അധ്യക്ഷയായ വിദഗ്ധസമിതിയുടെയും ജൈവ വൈവിധ്യ ബോർഡിന്റെയും മാർഗനിർദേശങ്ങൾ പരിഗണിക്കണമെന്നും ഉത്തരവിലുണ്ട്.
ജൈവവൈവിധ്യ ബോർഡിന്റെ പ്രധാന നിർദേശങ്ങളിലൊന്നു നദിയിലെ തുരുത്തുകൾ നീക്കം ചെയ്യുമ്പോൾ ലഭിക്കുന്ന എക്കലും മണലും സർക്കാർ വക സ്ഥലത്ത് സംഭരിക്കണമെന്നാണ്. ഇത് കണക്കിലെടുത്ത് സർക്കാർ ഉടമസ്ഥതയിൽ വെള്ളൂരിൽ ആരംഭിക്കുന്ന കേരള റബർ ലിമിറ്റഡിൽ റബർ പാർക്കിനാവശ്യമായ സ്ഥലം വികസിപ്പിക്കാൻ ഉപയോഗിക്കാം. കോട്ടയത്ത് വെള്ളൂപ്പറമ്പ് മുതൽ ഈരാറ്റുപേട്ട വരെയും അവിടെനിന്നു കിഴക്കോട്ടുള്ള മീനച്ചിലാറിന്റെ സ്ഥലങ്ങളിലും വളരെയേറെ മണ്ണും എക്കലും അടിഞ്ഞുകൂടി തുരുത്തുകളായി മാറിയിരിക്കുകയാണ്.
തുരുത്തുകൾ സ്വന്തമാക്കാൻ കൈയേറ്റക്കാർ
അടിഞ്ഞുകൂടുന്ന എക്കൽ തുരുത്തുകളായി മാറുകയും അതിൽ വൃക്ഷങ്ങൾ വളർന്നു നദിയുടെ ഇടം കുറയുകയുമാണ്. കൈയേറ്റക്കാർ ഇതു സ്വന്തമാക്കാൻ ആദ്യം പച്ചക്കറി കൃഷിയും കപ്പ കൃഷിയും പിന്നീട് തെങ്ങ്, കമുക്, മാവ്, റബർ എന്നിവ നട്ടുവളർത്തുകയും ചെയ്യുന്ന രീതിയാണു കണ്ടുവരുന്നത്. പേരൂർ കിണറ്റുംമൂട് പാലത്തിനു കിഴക്കുവശം നദിയിൽ റബറും തെങ്ങും കമുകും കൃഷി ചെയ്തതായി കാണാം. നദി വനമാണെന്നു വാദിച്ചാണു കോട്ടയം നേച്ചർ സൊസൈറ്റി കേസ് നൽകിയത്. കേസിൽ ജനകീയ കൂട്ടായ്മയും ചുങ്കം റെസിഡന്റ്സ് അസോസിയേഷനും കക്ഷി ചേർന്നു.
കളക്ടറുടെ നേതൃത്വത്തിൽ വിദഗ്ധസമിതിയുടെ പഠന റിപ്പോർട്ട് ഹരിത ട്രിബ്യൂണൽ അംഗീകരിച്ചിട്ടും കളവായ പ്രചാരണങ്ങൾ ചിലർ തുടരുന്നുണ്ട്. ചുങ്കം-കാഞ്ഞിരം, നീലിമംഗലം-കുടമാളൂർ, ചീപ്പുങ്കൽ ശാഖ, കുമരകം നാരകത്തറ ശാഖ ഉൾപ്പെടെ വേമ്പനാട്ടു കായലിലേക്കെത്തുന്ന നാലു ശാഖകൾ തെളിച്ചുകഴിഞ്ഞു. ഇല്ലിക്കൽ-ചെങ്ങളം വഴി കൊട്ടത്തോട് ഭാഗം ഭൂരിഭാഗം പ്രദേശത്തും തെളിച്ചു. അപ്പോഴൊന്നും ഉണ്ടാകാതിരുന്ന എതിർപ്പ് വെള്ളൂപ്പറമ്പ് പാലം മുതൽ കിഴക്കോട്ട് ഉണ്ടാവുന്നതിനു പിന്നിൽ എന്തു താത്പര്യമാണുള്ളതെന്നും ഭാരവാഹികൾ ചോദിച്ചു.
വേമ്പനാട്ടു കായലിലെ
ചെളി നീക്കംചെയ്യണം
വേമ്പനാട്ടു കായലിനു വെള്ളം ഉൾക്കൊള്ളാനുള്ള കഴിവ് കുറഞ്ഞിരിക്കുന്നതായി ഫിഷറീസ് സർവകലാശാല നടത്തിയ പഠനം തെളിയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വേമ്പനാട്ടു കായലിലെ ചെളി നീക്കംചെയ്യണം. തദ്ദേശ സ്ഥാപനങ്ങളുടെയും ജലവിഭവ വകുപ്പിന്റെയും മേൽനോട്ടത്തിൽ ചെളി നീക്കംചെയ്യാൻ പൊതുജനങ്ങൾക്ക് ഒന്നോ രണ്ടോ വർഷത്തേക്ക് അനുവാദം നൽകണം. സംസ്ഥാന സർക്കാർ ഇതിനു മുൻകൈ എടുക്കണമെന്നു ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു.
തരിശിടൽ തടയണം
മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി അയ്യായിരത്തി അറുന്നൂറിലേറെ ഏക്കർ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കി. എന്നാൽ നിലം നികത്താൻ ഗൂഢനീക്കം നടത്തുന്ന ചില നിലമുടമകൾ മനഃപൂർവം കൃഷിമുടക്കി തരിശിടുന്നു. തരിശിടൽ തടയുന്ന തരത്തിൽ തണ്ണീർത്തട നിയമത്തിൽ ഭേദഗതി വരുത്തണമെന്നും യഥാർഥ കൃഷിക്കാർക്ക് കൃഷിക്കായി ഭൂമിഏറ്റെടുത്തു കൈമാറാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ജനകീയ കൂട്ടായ്മ കൺവീനർ കെ.അനിൽകുമാർ, ഡോ. പുന്നൻ കുര്യൻ വേങ്കിടത്ത്, ഡോ. ജേക്കബ് ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മീനച്ചിലാറ്റിലെ തുരുത്തുകൾ നീക്കി വെള്ളൂർ റബർ പാർക്കിനായി ഉപയോഗിക്കണമെന്ന്
11:33 PM Mar 23, 2023 | Deepika.com