കായംകുളം: കാലിൽ മുറിവിനു ചികിത്സതേടി കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയ ആൾ അക്രമാസക്തനായി. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ ഇയാൾ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെയും ഹോം ഗർഡിനെയും കുത്തി പരിക്കേൽപ്പിച്ചു.
ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മധു, ഹോം ഗാർഡ് വിക്രമൻ എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. കൃഷ്ണപുരം കാപ്പിൽ സ്വദേശി ദേവരാജനാണ് അക്രമം നടത്തിയത്. ഇയാളെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. കാലിൽ മുറിവേറ്റെന്ന് പറഞ്ഞ് ചികിത്സയ്ക്ക് എത്തിയ ദേവരാജൻ നഴ്സിംഗ് റൂമിൽ അതിക്രമിച്ചു കടക്കുകയും ഇവിടെയുണ്ടായിരുന്ന കത്രിക കൈക്കലാക്കുകയും ചെയ്തു.
ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടയിലാണ് സെക്യൂരിറ്റിക്കും ഹോം ഗാർഡിനും കുത്തേറ്റത്. സെക്യൂരിറ്റി ജീവനക്കാരൻ മധുവിന്റെ വലത് കൈക്കും ഹോം ഗാർഡ് വിക്രമന്റെ വയറ്റിലുമാണ് കുത്തേറ്റത്. അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസുകാരായ ശിവകുമാർ, ശിവൻപിള്ള എന്നിവർക്ക് സാരമായി പരിക്കേറ്റത്. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. അക്രമാസക്തനായ ആൾക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് ബന്ധുക്കളും പോലീസും പറയുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്കെത്തിയ ആൾ അക്രമാസക്തൻ; ഹോംഗാർഡിനും പോലീസുകാർക്കും പരിക്ക്
11:00 PM Mar 23, 2023 | Deepika.com