എരുമേലി: വാർഡിലെ പദ്ധതികൾ നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് വനിതാ അസിസ്റ്റന്റ് എൻജിനിയറെ ഓഫീസിലെ മുറിക്കുള്ളിലാക്കി പഞ്ചായത്തംഗം കതക് അടച്ചെന്നും അപമാര്യാദയായി പെരുമാറിയെന്നും പരാതി. ആശുപത്രിയിൽ ചികിത്സ തേടിയ എഇ പോലീസിൽ പരാതി നൽകി.
എന്നാൽ, അപമാര്യാദയായി പെരുമാറിയിട്ടില്ലെന്നും തന്റെ വാർഡിലെ മാത്രമല്ല പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും പദ്ധതികൾ അസിസ്റ്റന്റ് എൻജിനിയറുടെ അനാസ്ഥ മൂലം നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇക്കാര്യം ഉന്നയിച്ചതിന്റെ പേരിൽ കള്ളക്കേസ് നൽകിയിരിക്കുകയാണെന്നും അംഗം പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് എരുമേലി പഞ്ചായത്ത് ഓഫീസിലാണ് സംഭവം. അസിസ്റ്റന്റ് എൻജിനിയർ നവമി ആണ് ചികിത്സയിലാകുകയും പരാതി നൽകുകയും ചെയ്തത്. ടൗൺ വാർഡ് അംഗം നാസർ പനച്ചിയാണ് അപമാര്യാദയായി പെരുമാറിയെന്നും തന്നെ ഓഫീസിനുള്ളിലാക്കി പുറത്തുനിന്നു കതക് അടച്ചെന്നും അസിസ്റ്റന്റ് എൻജിനിയർ പറയുന്നു.
എന്നാൽ കതക് അടച്ചിട്ടില്ലെന്നു നാസർ പറയുന്നു. ഓഫീസിനുള്ളിലെ ബഹളംകേട്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തിയിരുന്നു.
സാമ്പത്തിക വർഷം അവസാനിക്കാനിരിക്കേ പഞ്ചായത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾ പത്തു ശതമാനം പോലും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നു ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പടെ ആരോപിക്കുന്നുണ്ട്. അതേസമയം, അമിത ജോലിഭാരം മൂലം പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ താമസം നേരിടുകയാണെന്ന് അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു.
28ന് അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് പ്രതിപക്ഷ അംഗവും അസിസ്റ്റന്റ് എൻജിനിയറും തമ്മിൽ തർക്കവും ബഹളവുമുണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
വനിതാ എഇയോട് പഞ്ചായത്തംഗം അപമാര്യാദയായി പെരുമാറിയെന്ന് പരാതി
10:31 PM Mar 23, 2023 | Deepika.com