മുക്കൂട്ടുതറ: കള്ള് ചെത്താനായി പനയിൽ കയറിയപ്പോൾ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ തൊഴിലാളി അപകടനില തരണംചെയ്തു. ഇദ്ദേഹത്തെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നതിനിടയിൽ കുത്തേറ്റ ഹെൽത്ത് ഇൻസ്പെക്ടറുടെ ആരോഗ്യനിലയും മെച്ചപ്പെട്ടു.
കള്ള് ചെത്താനായി പനയിൽ കയറിയ തൊഴിലാളി കഴിഞ്ഞ ദിവസം തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിനിരയാവുകയായിരുന്നു. പനയിൽനിന്ന് ഇറങ്ങിയോടി വസ്ത്രങ്ങളെല്ലാം ഊരിയെറിഞ്ഞു തൊട്ടടുത്തുള്ള ആറ്റിൽ ചാടിയിട്ടും തേനീച്ചകൾ വിട്ടില്ല. ആക്രമണം തുടർന്നതോടെ അടിവസ്ത്രം മാത്രം ധരിച്ചു തൊട്ടടുത്തുള്ള ആരോഗ്യ ഉപകേന്ദ്രത്തിൽ അവശ നിലയിൽ ഓടിയെത്തി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്വന്തം കാറിൽ ചെത്തുതൊഴിലാളിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ഇൻസ്പെക്ടർക്കും തേനീച്ചകളുടെ കുത്തേറ്റിരുന്നു.
മുക്കൂട്ടുതറ ഇടകടത്തി ആരോഗ്യ ഉപകേന്ദ്രത്തിനു സമീപം കഴിഞ്ഞ ദിവസം രാവിലെ ഒമ്പതിനാണ് സംഭവം. ഇടകടത്തി കള്ളുഷാപ്പിലെ ചെത്തുതൊഴിലാളി കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി നെടുമ്പാരയ്ക്കൽ എൻ. ബിജു (45)വിനാണ് പരിക്കേറ്റത്. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സജിത്താണ് ബിജുവിനെ സ്വന്തം കാറിൽ കയറ്റി മുക്കൂട്ടുതറയിൽ അസീസി ആശുപത്രിയിൽ എത്തിച്ചത്.
ജീവൻ രക്ഷിക്കാനായി അവസരോചിത ഇടപെടൽ നടത്തിയ സജിത്തിനെ എരുമേലി സർക്കാർ ആശുപത്രിയിൽ നടന്ന യോഗത്തിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
തേനീച്ച ആക്രമണം: തൊഴിലാളി അപകടനില തരണം ചെയ്തു
10:31 PM Mar 23, 2023 | Deepika.com