ഇരിട്ടി: നികുതി അടച്ചിട്ടും സ്ഥലത്തിന്റെ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നാരോപിച്ച് താലൂക്ക് ഓഫീസിൽ ഒറ്റയാൾ സമരവുമായി ഭൂവുടമ. പടിയൂർ കല്യാട് പഞ്ചായത്തിലെ ആനന്ദബാബു എന്ന അന്പത്തിയഞ്ച്കാരനാണ് ഇരിട്ടി താലൂക്ക് ഓഫീസിൽ രേഖകൾ സഹിതം സമരം നടത്തിയത്.
കല്യാട് വില്ലേജിലെ ആയുർവേദ റിസർച്ച് സെന്ററിന് കണ്ടെത്തിയ 300 ഏക്കർ സ്ഥലത്തിനു സമീപത്തെ തന്റെ പതിനഞ്ച് സെന്റിന് നികുതി അടച്ചിട്ടും റവന്യു വകുപ്പ് കൈവശാവകാശ രേഖ നൽകുന്നില്ലെന്നാണ് പരാതി. കൈവശാവകാശ രേഖയില്ലാത്തതു കാരണം നിലവിലുള്ള ബാങ്ക് ലോൺ പുതുക്കാനോ ജപ്തി നടപടികൾ ഒഴിവാക്കാൻ സാഹചര്യമില്ലാതെ വലയുകയാണെന്ന് ആനന്ദ ബാബു പറഞ്ഞു. നിർദിഷ്ട ആയുർവേദ റിസർച്ച് സെന്ററിന് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നേരത്തെ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് വിവരാവകാശ നിയമപ്രകാരം ബന്ധപ്പെട്ട രേഖകൾ നേടിയെടുത്തിട്ടുണ്ടെന്നും രേഖകൾ പ്രകാരം സ്ഥലം തന്റേതാണെന്ന് വ്യക്തമായിട്ടും റവന്യു അധികൃതർ നിസംഗത കാട്ടുകയാണെന്നും ഇദ്ദേഹം പറഞ്ഞു. വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും നിരവധി തവണ കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിനിറങ്ങാൻ നിർബന്ധിതനായതെന്നും ആനന്ദ ബാബു പറഞ്ഞു.
അതേ സമയം സ്ഥലം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ എല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും രണ്ടാഴ്ചക്കുള്ളിൽ ആനന്ദബാബുവിന്റെ സ്ഥലം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നും തഹസിൽദാർ അറിയിച്ചു.
ഇരിട്ടി താലൂക്ക് ഓഫീസിൽ ഭൂവുടമയുടെ ഒറ്റയാൾ സമരം
12:49 AM Mar 23, 2023 | Deepika.com