തളിപ്പറമ്പ്: സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന കാമറകൾ പോലീസുകാരുടെ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും സംസാരം പോലും റെക്കാർഡ് ചെയ്യപ്പെടുന്ന കാമറകൾ സ്വകാര്യതയ്ക്കു പോലും തടസം സൃഷ്ടിക്കുകയാണെന്നും കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ.
കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റ്(കെപിഒഎ) പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജോലി ഭാരവും സമ്മർദവും സേനാംഗങ്ങളുടെ ആരോഗ്യത്തെയും വ്യക്തിപരമായ കാര്യങ്ങളെയും ബാധിക്കുന്നതിനൊപ്പം സേനയെയും ബാധിക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തി പോലീസ് സേന കൂടുതൽ പ്രൊഫഷണലായി മാറേണ്ടതുണ്ട്. പത്തു മണിക്കൂറിലേറെ ജോലി ചെയ്യേണ്ടി വരുന്നവരാണ് പലരും. ജോലിഭാരം തുല്യമായി വീതിച്ച് സന്തോഷത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കാൻ കൂട്ടായ പ്രയത്നം ഉണ്ടാകണം. നിരവധി പരിമിതികൾക്കിടയിലും വളരെ ആത്മാർത്ഥമായാണ് കണ്ണൂർ റൂറൽ ജില്ലയിലെ പോലീസുദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും ഡിഐജി പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് പ്രസാദ് അധ്യക്ഷത വഹിച്ചു. റൂറല്‍ പോലീസ് മേധാവി എം. ഹേമലത മുഖ്യാതിഥിയായിരുന്നു. റൂറല്‍ ജില്ലാ അഡീഷണല്‍ എസ്പി എ.ജെ.ബാബു, കെപിഒഎ സംസ്ഥാന പ്രസിഡന്റ് ആര്. പ്രശാന്ത്, തളിപ്പറമ്പ് ഡിവൈഎസ്പി എം.പി.വിനോദ്, സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി കെ.വിനോദ്കുമാര്‍, പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന് എന്നിവർ പ്രസംഗിച്ചു.
സ്റ്റേഷനുകളിലെ കാമറകൾ പോലീസിന്റെ ജോലിസമ്മർദം വർധിപ്പിക്കുന്നു: ഡിഐജി
12:46 AM Mar 23, 2023 | Deepika.com