നെടുമ്പാശേരി: അത്താണി-ചെങ്ങമനാട് റോഡിൽ അപകടങ്ങൾ ഒഴിയുന്നില്ല. ചെങ്ങമനാട് ഇന്ത്യൻ ബാങ്കിന് സമീപം സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഇന്നലെ ഗുരുതര പരിക്കേറ്റു. ചെങ്ങമനാട് സിഎംഎസ് പവർഹൗസ് ജീവനക്കാരനായ കാലടി കൈപ്പട്ടൂർ മറ്റൂർ സ്വദേശി അഭിഷേകിനാണ് (24) പരിക്കേറ്റത്.
ഇന്നലെ രാവിലെ 9.10ഓടെയായിരുന്നു അപകടം. അത്താണി ഭാഗത്തുനിന്ന് ബൈക്കിൽ വരുകയായിരുന്ന അഭിഷേക് ബാറ്ററി കടയിലേക്ക് തിരിയുന്നതിനിടെയാണ് ആലുവ-പുത്തൻവേലിക്കര റൂട്ടിൽ സർവീസ് നടത്തുന്ന പിറകിൽ വന്ന ബസ് ഇടിച്ചു തെറിപ്പിച്ചത്.
ഏതാനും വർഷം മുമ്പ് ഇതേ സ്ഥലത്ത് ആലുവ കെഎസ്ആർടിസി ഡിപ്പോ ഡ്രൈവറായിരുന്ന കുന്നുകര സൗത്ത് അടുവാശേരി പുതുശേരി വീട്ടിൽ ബിനോജ് (49) അത്താണിയിലേക്ക് വരുന്നവഴി എതിർദിശയിൽ നിന്ന് വന്ന ടോറസിൽ ഇടിച്ച് തത്ക്ഷണം മരിച്ചിരുന്നു. അത്താണി- പറവൂർ റോഡിൽ പുത്തൻതോട് ഭാഗത്തെ കുപ്പിക്കഴുത്താകൃതിയിലായ വളവുകൾ നിവർത്താത്തതും റോഡ് നവീകരിക്കാത്തതുമാണ് അപകടങ്ങൾ പതിവാകാൻ കാരണമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
കാലങ്ങളായി ജീവഹാനിയും അപകടങ്ങളും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും പതിവായ റൂട്ടിൽ പുറമ്പോക്ക് വീണ്ടെടുത്ത് റോഡ് നവീകരണത്തിന് ഒരു വർഷം മുമ്പ് സംസ്ഥാന ബജറ്റിൽ രണ്ടര കോടി അനുവദിച്ചെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പ്രാരംഭ നടപടികൾ പോലും പൂർത്തീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ഇതേ തുടർന്ന് മേഖലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ സംയുക്തവേദി തിങ്കളാഴ്ച ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി.
അപകടങ്ങളൊഴിയാതെ അത്താണി- ചെങ്ങമനാട് റോഡ്
12:38 AM Mar 23, 2023 | Deepika.com