തിരുവനന്തപുരം: പാറ്റൂർ മൂലവിളാകത്ത് 49-കാരിയായ വീട്ടമ്മ അക്രമിക്കപ്പെട്ട കേസിൽ സംഭവം നടന്ന് പത്തു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. സംശയത്തിന്റെ പേരിൽ പോലീസ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും യഥാർഥ പ്രതിയെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അക്രമത്തിന് പിന്നിൽ ഇയാളാണെന്നു തെളിയിക്കാനുള്ള തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇതേ തുടർന്ന് സംഭവം നടന്ന സ്ഥലത്തും സമീപത്തുമുള്ള കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. പ്രതിയെ പിടികൂടാൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിനു തൊട്ടുപിന്നാലെ പ്രദേശത്തു കൂടി ബൈക്കിൽ ഹെൽമറ്റ് ധരിച്ച ഒരാൾ കടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്റെ നന്പർ പ്ലേറ്റും ഇയാളുടെ മുഖവും ദൃശ്യങ്ങളിൽ വ്യക്തമല്ല. ഈ രൂപം കുടുതൽ വ്യക്തത വരുത്താനായി സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രദേശത്ത് സ്വകാര്യ സ്ഥാപനങ്ങളിലും കടകളിലും സ്ഥാപിച്ചിരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് പറയുന്നു.
ഇതിനു പുറമെ സ്ത്രീകൾക്കു നേരെ അക്രമവും പീഡനവും നടത്തുന്ന സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചും പേട്ട പോലീസ് അന്വേഷണം നടത്തുന്നുണ്ട്. തലസ്ഥാന നഗരത്തിൽ ഈ അടുത്തകാലത്തായി സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന അക്രമങ്ങളുടെ എണ്ണം പെരുകുകയാണ്. കഴിഞ്ഞ പതിമൂന്നിനു രാത്രിയാണ് മൂലവിളാകം സ്വദേശിനിയായ വീട്ടമ്മ മരുന്നു വാങ്ങാനായി ടൂവീലറിൽ ജനറൽ ആശുപത്രി ഭാഗത്തേക്ക് യാത്ര തിരിച്ചത്. ഇതിനിടെയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് കടന്നു പിടിക്കുകയും തല മതിലിൽ ശക്തിയായി ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. വീട്ടമ്മ പേട്ട പോലീസിൽ ഫോണിലൂടെ വിളിച്ച് സഹായം തേടിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ പേട്ട പോലീസ് സ്റ്റേഷനിലെ രണ്ട് സിവിൽ പോലീസ് ഓഫീസർമാരെ കമ്മീഷണർ സസ്പെന്ഡ് ചെയ്തിരുന്നു.
അന്വേഷണം ഊർജിതമെന്ന്
മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: പാറ്റൂർ മൂലവിളാകം ജംഗ്ഷനിൽ ആക്രമിക്കപ്പെട്ട വീട്ടമ്മയെ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാണെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ ആദ്യഘട്ടത്തിൽ വീഴ്ച വരുത്തിയെന്ന് കരുതുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് വീട്ടമ്മ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.
ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൈക്കൊണ്ട നിലപാട് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് പിന്നീട് മാധ്യമപ്രവർത്തകരെ കണ്ട മന്ത്രി പറഞ്ഞു. ഏതു വിഷയത്തിനേയും സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം രാഷ്ട്രീയ അന്തരീക്ഷത്തെ മലീമസമാക്കുമെന്നും മന്ത്രി പ്രതികരിച്ചു.
പാറ്റൂരിൽ വീട്ടമ്മയെ ആക്രമിച്ച സംഭവം; ഇരുട്ടിൽ തപ്പി പോലീസ്
11:54 PM Mar 22, 2023 | Deepika.com