വൈക്കം: തെരുവുനായയുടെ കടിയേറ്റ് ആറു വയസുകാരനടക്കം ആറുപേർക്കു പരിക്ക്. വൈക്കം താലൂക്ക് ആയുർവേദാശുപത്രിക്കു സമീപം കാരയിൽ കെ.എസ്. അനുപമ (42), മാക്കനേഴത്ത് ശ്രീജിത്തിന്റെ മകൻ ആയുഷ് (ആറ്) ഇളന്താശേരി അമ്മിണി (53), നെടിയാറയിൽ രാജു, ഉദയനാപുരം പഞ്ചായത്ത് പനമ്പുകാട് പുതുവീട്ടിൽ രഞ്ജൻ (45), ടിവി പുരം കൊച്ചുകൈതക്കാട്ട് അനന്തകൃഷ്ണൻ എന്നിവർക്കാണ് കടിയേറ്റത്.
കെഎസ്ഇബി ജീവനക്കാരനായ അനന്തകൃഷ്ണനെ വെച്ചൂർ അച്ചിനകത്തെ വീട്ടിൽ മീറ്റർ റീഡിംഗ് എടുക്കാനെത്തിയപ്പോഴാണ് തെരുവുനായ കടിച്ചത്.
ആയുർവേദാശുപത്രിക്കു സമീപത്തെ പുരയിടത്തിൽ കുഞ്ഞുങ്ങളുമായി കിടന്ന നായയാണ് വീട്ടുപരിസരത്തും നിരത്തിലുമെത്തി നഗരസഭ 25, 26 വാർഡ് നിവാസികളെ ആക്രമിച്ച് പരിക്കേല്പിച്ചത്.
ആയുഷിനും അനുപമയ്ക്കും രഞ്ജനും ചൊവ്വാഴ്ചയാണ് കടിയേറ്റത്. ആയുഷ് അയൽവീട്ടിലേക്ക് കളിപ്പാട്ടമെടുക്കാൻ പോയപ്പോഴാണ് നായയുടെ ആക്രമണത്തിനിരയായത്. കാലിന്റെ പിൻഭാഗത്തു മുട്ടിന് മുകളിലായി കടിയേറ്റ കുട്ടിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രതിരോധ കുത്തിവയ്പ്പെടുത്തു.
അനുപമ വീടിനു സമീപത്തെ ക്ഷേത്രത്തിലേക്കു പോകുമ്പോൾ വഴിയിൽ കിടന്ന തെരുവുനായ ഇവരെ ആക്രമിക്കുകയായിരുന്നു. കാരയിൽ ജംഗ്ഷനിൽവച്ച് രഞ്ജനെ തെരുവുനായ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു.
തെരുവുനായയുടെ ആക്രമണത്തിൽ പരിഭ്രാന്തരായ പ്രദേശവാസികൾ നിരത്തിൽ വടികളുമായി ഇന്നലെ ഉച്ചയ്ക്ക് നിലയുറപ്പിച്ച സമയത്താണ് തെരുവുനായ 12.30 കാരയിൽ ജംഗ്ഷനിലേക്ക് നടന്നുവന്ന ഇളന്താശേരി അമ്മിണിയുടെ കൈയിൽ കടിച്ചു പരിക്കേൽപിച്ചത്. അമ്മിണിയെ കടിച്ച ശേഷം സമീപപുരയിടത്തിലേക്കു പാഞ്ഞുപോയ നായയെ നാട്ടുകാർ വലയിലാക്കി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വൈക്കം മൃഗാശുപത്രിയിലെ ഡോ. അബ്ദുൾ ഫിറോസ് നായയ്ക്കു പ്രതിരോധ കുത്തിവയ്പ്പെടുത്തു.
നായയുടെ കഴുത്തിൽ കോളറിട്ട് ബന്ധിച്ച ശേഷം 15 ദിവസം പേ വിഷബാധയുണ്ടോയെന്നു നിരീക്ഷിക്കുമെന്ന് ഡോ. അബ്ദുൾ ഫിറോസ് പറഞ്ഞു.
നഗരസഭ ചെയർപേഴ്സൺ രാധിക ശ്യാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിന്ധു സജീവൻ, പ്രീത രാജേഷ്, നഗരസഭാ കൗൺസിലർ വിജിമോൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
വൈക്കത്ത് തെരുവുനായയുടെ ആക്രമണത്തിൽ ആറു വയസുകാരനടക്കം ആറുപേർക്കു പരിക്ക്
11:40 PM Mar 22, 2023 | Deepika.com