തിരുവനന്തപുരം: ഗവണ്മെന്റ് ലോ കോളജിൽ അധ്യാപികയെ മർദിക്കുകയും മണിക്കൂറുകളോളം അധ്യാപകരെ മുറിയിൽ പൂട്ടിയിടുകയും ചെയ്ത കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കൂടുതൽ വകുപ്പുകൾ ക്രമിനൽ ചുമത്തി പോലീസ്.
ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ കൂടുതൽ അധ്യാപകരുടെ മൊഴി രേഖപ്പെടുത്തുമെന്നും മ്യൂസിയം പോലീസ് അറിയിച്ചു.
അതേസമയം കോളജിലെ എസ്എഫ്ഐ - കെഎസ്യു സംഘർഷം പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോളജ് തലത്തിൽ നടത്തിയ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു.
ഇതിനു പിന്നാലെ കളക്ടറെ ഇടപെടുത്തി മുതിർന്ന നേതാക്കളെ പങ്കെടുപ്പിച്ച് സമവായ നീക്കത്തിനു കോളജ് അധികൃതർ ശ്രമം തു ടങ്ങി. അധ്യാപകരെ പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട് കോളജ് നൽകിയ പരാതിക്കു പുറമേ, എസ്എഫ്ഐയുടെ ഉപരോധ സമരത്തിനിടയിൽ പരിക്കേറ്റ അധ്യാപികയും പോലീസിൽ പരാതി നൽകിയിരുന്നു. ഇതു പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. ഈ പരാതി പിൻവലിച്ചാൽ മാത്രമേ ഒത്തുതീർപ്പിനുള്ളൂ എന്നാണ് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ എസ്എഫ്ഐ സ്വീകരിച്ച നിലപാട്.
എന്നാൽ അധ്യാപിക യുടെ പരാതിയിൽ ഇടപെടാനാകില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അതേസമയം സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയിലെ ഉപരി ഘടകത്തിൽ അപ്പീൽ നൽകി. കഴിഞ്ഞ 14 ന് കോളജിൽ നടന്ന എസ്എഫ്ഐ-കെഎസ്യു സംഘർഷത്തിന്റെ തുടർച്ചയായി കെഎസ്യുവിന്റെ കൊടിയും തോരണങ്ങളും കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് 24 എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തത്. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് 16ന് എസ്എഫ്ഐ പ്രവർത്തകർ ഉപരോധ സമരം നടത്തിയത്.
ലോ കോളജ് അക്രമം: എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തി
11:24 PM Mar 22, 2023 | Deepika.com