മൂലമറ്റം: സാമൂഹ്യ വനവത്കരണത്തിനായി 1996ൽ വനംവകുപ്പിനു കൈമാറിയ മലങ്കര ഡാമിന്റെ വൃഷ്ടിപ്രദേശം റിസർവ് വനമാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ നാടിന്റെ പ്രതിഷേധം ശക്തിപ്രാപിക്കുന്നു. വനംവകുപ്പിന്റെ നീക്കത്തിനെതിരേ നാട്ടുകാരും വിവിധ സംഘടനകളും ചേർന്ന് 3,500 പേർ ഒപ്പിട്ട പരാതികൾ ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസർക്കു നൽകി.
മുട്ടം സിബിഗിരി മേഖല-1000, കുടയത്തൂർ സെന്റ് അഗസ്റ്റിൻസ് പള്ളി മേഖല-700, അറക്കുളം പഴയപള്ളി മേഖല-450, കാഞ്ഞാർ-കുടയത്തൂർ മുസ്ലിം പള്ളി മേഖല-700, കുടയത്തൂർ എസ്എൻഡിപി ശാഖ-300, ആക്ഷൻ കൗണ്സിൽ-360 എന്നിങ്ങനെ വിവിധയിടങ്ങളിൽനിന്നുള്ള പരാതികളാണ് നൽകിയിരിക്കുന്നത്.
കെണിവരുന്ന വഴി
1992ൽ ഇടമലയാർ ജലസേചന പ്രോജക്ടിനായി വനംവകുപ്പ് 115.40 ഹെക്ടർ ജലസേചന വകുപ്പിനു വിട്ടുനൽകിയിരുന്നു. ഇതിനു പകരമായി 1996 ഡിസംബർ 24നു മലങ്കരയിൽ 52.59 ഹെക്ടറും വയനാട്ടിൽ 65.46 ഹെക്ടറും വനവകുപ്പിനു കൈമാറി. മലങ്കര വൃഷ്ടിപ്രദേശത്തു സാമൂഹ്യവനവത്കരണത്തിനായാണ് ഭൂമി കൈമാറിയത്. ഇവിടെ തേക്കുമരമാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഈ ഭൂമി റിസർവ് വനമാക്കി മാറ്റാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. ഇതിനായി ഇറക്കിയ നോട്ടിഫിക്കേഷൻ റദ്ദാക്കണമെന്നാണ് നാടിന്റെ ആവശ്യം.
സെറ്റിൽമെന്റ് ഓഫീസർ സമീപവാസികളായ 355 കർഷകർക്ക് ആക്ഷേപം അറിയിക്കാനും രേഖകൾ ഹാജരാക്കാനുമായി നോട്ടീസ് നൽകിയിരുന്നു. പരാതി നൽകിയവരുമായി ഹിയറിംഗ് നടത്തിയ ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സെറ്റിൽമെന്റ് ഓഫീസർ അറിയിച്ചിരിക്കുന്നത്.
ജനദ്രോഹം അരുത്
അതേസമയം, മന്ത്രി റോഷി അഗസ്റ്റിൻ വനംമന്ത്രിയുമായി ചർച്ച നടത്തിയോ മന്ത്രിസഭയിൽ ഇക്കാര്യം ഉന്നയിച്ചോ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെടുന്നത്. ജനങ്ങൾക്കു ദോഷകരമായ തീരുമാനം സ്വീകരിക്കില്ലെന്നു മന്ത്രി റോഷി പലവട്ടം പറഞ്ഞെങ്കിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പട്ടയഭൂമിയിൽ വരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകരെ തടയുകയും നിർമാണം നടത്താൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതാണ് ജനങ്ങൾക്ക് ആശങ്കയാകുന്നത്. റിസർവ് വനമാക്കിയാൽ ജനങ്ങളുടെ നിത്യജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന നിയന്ത്രണങ്ങൾ വരുമെന്ന ഭീതിയാണ് നാട്ടുകാരെ അലട്ടുന്നത്.
വണ്ണപ്പുറത്ത് 1961-62 കാലയളവിൽ പട്ടയം ലഭിച്ച കർഷകരെ കാർഷിക ജോലികളിൽനിന്നു തടയുകയും അവരുടെ പണിയായുധങ്ങൾ വനംവകുപ്പ് പിടിച്ചെടുക്കുകയും ചെയ്തത് അടുത്തിടെയാണ്. ഈ സാഹചര്യത്തിലാണ് മലങ്കര വിഷയത്തിൽ മന്ത്രിസഭതന്നെ ഇടപെടണമെന്ന ആവശ്യവുമായി നാട്ടുകാർ മുന്നോട്ടുവന്നിരിക്കുന്നത്.
മലങ്കര വൃഷ്ടിപ്രദേശം വനമാക്കൽ : 3,500 പേർ ഒപ്പിട്ടു പരാതി, പ്രതിഷേധം കനക്കുന്നു
10:36 PM Mar 22, 2023 | Deepika.com