കണ്ണൂർ: ഗ്യാസ് പൈപ്പ് ലൈനിടുന്നത് കോർപറേഷൻ തടസപെടുത്തിയെന്നാരോപിച്ച് കൗൺസിൽ യോഗത്തിൽ ബഹളം. ചേലോറ സോണലുകളിലെ റോഡിന്റെ പ്രവർത്തനം ഗ്യാസ് പൈപ്പ് ലൈൻ ഇടുന്നതിന്റെ പേരിൽ തടസപെടുത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചതാണ് ബഹളത്തിനിടയാക്കിയത്.കോർപറേഷൻ അനുമതി നൽകാത്തത് കൊണ്ടാണ് ഗ്യാസ് പൈപ്പ് ലൈനിന്റെ പ്രവൃത്തി തുടങ്ങാത്തതെന്നാണ് ഗെയിൽ അധികൃതർ പറഞ്ഞതെന്ന് പ്രതിപക്ഷം ആരോപിച്ചു.
തുടർന്ന്, പ്രതിപക്ഷ നേതാക്കൾ മേയറുടെ ചേന്പറിന് താഴെയെത്തി പ്രതിഷേധിച്ചു. ഗ്യാസ് പൈപ്പ് ലൈൻ ഇടുന്നതുമായി ബന്ധപ്പെട്ട് മുടങ്ങിയ റോഡിന്റെ പ്രവർത്തനം നേരത്തെ നിശ്ചയിച്ചതുപോലെ അടുത്ത വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുമെന്ന് മേയർ ഉറപ്പു നൽകി.
കൂടാതെ പത്ത് ശതമാനം പദ്ധതികൾകൂടി ഉൾക്കൊള്ളിക്കാൻ തീരുമാനമായിട്ടുണ്ടെന്നും മേയർ പറഞ്ഞു. താത്കാലികമായി നിയമിച്ച സെക്യൂരിറ്റി ജീവനക്കാരെ പുനർ നിയമിക്കണമെന്ന അജണ്ട വന്നപ്പോൾ നിയമനം സുതാര്യമാക്കണമെന്നും സ്വന്തക്കാരെ തിരുകി കയറ്റാനുള്ള ശ്രമമാണ് ഭരണസമിതി നടത്തുന്നതെന്ന് പ്രതിപക്ഷത്തിലെ സുകന്യ ടീച്ചർ പറഞ്ഞു. ഇതും ബഹളത്തിനിടയാക്കി. സ്വന്തക്കാരെ തിരുകി കയറ്റാൻ ശ്രമിക്കുന്നുവെന്ന സുകന്യ ടീച്ചറുടെ പ്രസ്താവനയാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.
ബന്ധു നിയമനങ്ങൾ നടത്തുന്നത് ആരാണെന്ന് എല്ലാർക്കും അറിയാമെന്നും കോർപറേഷൻ ഭരണ സമിതി അങ്ങനെ ചെയ്തിട്ടില്ലെന്നും മുസ്ലീഹ് മഠത്തിൽ പറഞ്ഞു. പാർട്ടി സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കോർപറേഷനിൽ ആർക്കും ജോലി നൽകിയിട്ടില്ലെന്ന് മേയർ പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. രാഗേഷ്, സുരേഷ് ബാബു എളയാവൂർ, പി. ഇന്ദിര പ്രതിപക്ഷ കൗൺസിലർമാരായ ടി.രവീന്ദ്രൻ, ടി. ഉഷ, ഷാഹിന, പ്രദീപ് എന്നിവർ പ്രസംഗിച്ചു.
കൗൺസിൽ യോഗത്തിൽ ബഹളം
01:13 AM Mar 22, 2023 | Deepika.com