മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ: വെള്ളമല്ല, തടയണകൾ മുഴുവൻ ചേറും ചെളിയും. പാലക്കാട്, മലപ്പുറം തൃശൂർ ജില്ലകളുടെ പ്രധാന കുടിവെള്ള സ്രോതസായ ഭാരതപ്പുഴയിൽ നിർമിച്ച തടയണകളുടെ സ്ഥിതിയാണിത്.
തടയണകൾ നിർമിച്ചതിനുശേഷം ഒരിക്കൽപോലും ഇതിൽ അടിഞ്ഞുകൂടിയ മണ്ണും ചേറും ചെളിയും മണലും എടുത്തുമാറ്റിയിട്ടില്ല.
ഇതുകൊണ്ടുതന്നെ തടയണുകളുടെ ജല ആഗിരണശേഷി വളരെ കുറവാണ്. എല്ലാവർഷവും വേനൽക്കാലത്തിനു മുന്പ് തടയണകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ മാറ്റി തടയണകളുടെ ജല ആകിരണശേഷി വർധിപ്പിക്കണമെന്ന് ആവശ്യമുയരാറുണ്ടെങ്കിലും അധികൃതർ ഇതിന് തുനിയാറില്ല.
ഭാരതപ്പുഴക്ക് കുറുകെ പാലക്കാട് ജില്ലയിൽ പത്തിരിപ്പാല,ലക്കിടി, മീറ്റ്ന, മാന്നന്നൂർ, ഷൊർണൂർ, വെള്ളിയാങ്കല്ല് എന്നിവിടങ്ങളിലാണ് തടയണകൾ കെട്ടി ജലം സംഭരിച്ചു സൂക്ഷിക്കുന്നത്.
എന്നാൽ ഓരോ വർഷവും തടയണങ്ങളുടെയും അടിയണകളുടെയും ജല ആഗിരണശേഷി കുറഞ്ഞു വരികയും ഇതുവഴി കുടിവെള്ള വിതരണവും ജലസേചനവും തകരാറിലാവുന്ന സാഹചര്യവും രൂപപ്പെടാറുണ്ട്.
തടയണകളിൽ അടിഞ്ഞുകൂടിയ ചെളിയും മറ്റും നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് ഗുരുതരമായ അനാസ്ഥയാണ് വർഷകാലത്തിന് തൊട്ടുമുന്പ് തടയണകൾ തുറന്നുവിട്ട് അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മറ്റും ഒഴുക്കി കളഞ്ഞാൽ വളരെ വലിയ രീതിയിൽ ജലസന്പത്ത് ശേഖരിക്കാനാവും.
ഇപ്പോൾ തടയണുകളിൽ സംഭരിച്ചിട്ടുള്ള ജലം മേന്മയുള്ളതല്ല. ഈ വെള്ളത്തിൽ ചെളിയുടെയും ചേറിന്റെയും അളവ് വളരെ കൂടുതലാണ്.
ഇതിന് പുറമേ കോളിഫോം ബാക്ടിരിയയുടെ അളവും ഗണ്യമായി വർധിച്ചിട്ടുണ്ട്. ഈ വേനലിന്റെ അവസാനത്തിലെങ്കിലും വർഷക്കാലം ആരംഭിക്കുന്നതിന് തൊട്ടുമുന്പ് തടയണുകളിൽ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാൻ നടപടി ഉണ്ടാകേണ്ടതായിട്ടുണ്ട്. അല്ലാത്തപക്ഷം ജനങ്ങൾക്ക് പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെടും.
ഇനിയും തടയണകൾ ശുചീകരിക്കാത്ത പക്ഷം ജലം ആഗിരണം ചെയ്യാൻ കഴിയാതെ തടയണകൾ ഉപയോഗ രഹിതമായി തീരുകയും കുടിവെള്ള വിതരണം അടക്കമുള്ള കാര്യങ്ങൾ പരാജയപ്പെടുകയും ചെയ്യും.
ഇതോടൊപ്പം ലക്കിടി തടയണ സംരക്ഷിക്കാൻ അടിയന്തരമായ നടപടികളും ഉണ്ടാവേണ്ടതുണ്ട്. നാലുപതിറ്റാണ്ടുമുന്പ് ഭാരതപ്പുഴയിൽ നിർമിച്ച തടയണയിൽ ആറടിയിലേറെ ചെളി നിറഞ്ഞിരിക്കുകയാണ്. ചെളികാരണം തടയണയുടെ ഷട്ടർ തുറക്കാനാകുന്നില്ല. കൃത്യമായ പരിപാലനം നടത്താതെ തടയണയെ അവഗണിക്കുകയാണ് അധികൃതർ.
തടയണ നിർമിച്ചശേഷം നാളിതുവരെ ചെളി നീക്കിയിട്ടില്ല. ഒറ്റപ്പാലം മീറ്റ്ന തടയണ ഓരോവർഷത്തിലും കൃത്യമായ ഇടവേളകളിൽ തുറന്നുവിട്ട് ചെളി കളഞ്ഞ് പരിപാലിക്കാറുണ്ട്.
ഇപ്പോൾ മരത്തിന്റെ ഷട്ടറുകൾ മാറ്റി സ്റ്റീൽ ഷട്ടറുകളാക്കാനുള്ള പണി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, ലക്കിടിയിൽ അത്തരത്തിലൊരു പരിപാലനവും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
തടയണകൾ ജീവതാളങ്ങൾ
12:49 AM Mar 22, 2023 | Deepika.com