അയിലൂർ: പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിർത്തലാക്കിയ കരിങ്കൽ ക്വാറിയിൽ കക്കൂസ് മാലിന്യ നിർമാർജന പ്ലാന്റ് സ്ഥാപിക്കാൻ നീക്കം. അയിലൂർ പഞ്ചായത്തിലെ നൂറം പഴയ കരിങ്കൽ ക്വാറിയും പരിസരപ്രദേശങ്ങളുമാണ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് ബോർഡ് യോഗം തീരുമാനിച്ചിരിക്കുന്നത്.
ജില്ലാ ശുചിത്വമിഷൻ ഇത് സംബന്ധിച്ച് ഫെബ്രുവരി ഒന്നിന് ജില്ലാ കളക്ടറേറ്റിൽ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചുചേർത്തിരുന്നു. കുത്തനൂർ, അയിലൂർ, കാരാകുറുശി, തൃത്താല പഞ്ചായത്തുകളിലാണ് പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ശുചിത്വമിഷൻ മേധാവികളും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് ചിറ്റൂർ തഹസിൽദാരിൽ നിന്നും സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അയിലൂർ പഞ്ചായത്തിൽ ഭരണസമിതി ഇക്കാര്യം കഴിഞ്ഞദിവസമാണ് ബോർഡ് യോഗത്തിൽ അവതരിപ്പിച്ചത്.
പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പ് മറികടന്ന് പഞ്ചായത്ത് ജനവാസ മേഖലയിൽ ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ അനുമതി നൽകി. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ താമസിക്കുന്ന വാർഡും ആയതിനാൽ മറ്റ് അംഗങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നില്ല. വിവരമറിഞ്ഞ പ്രദേശവാസികൾ എതിർപ്പുമായി രംഗത്ത് വന്നു. അയിലൂർ പഞ്ചായത്ത് യുഡിഎഫ് പ്രതിപക്ഷ അംഗങ്ങളായ എം. പത്മഗിരീശൻ, എസ്. വിനോദ്, സോബി ബെന്നി, കെ.എ. മുഹമ്മദ് കുട്ടി, മിസ്രിയാ ഹാരിസ് എന്നിവർ സ്ഥലം സന്ദർശിച്ച് പ്ലാന്റ് സ്ഥാപിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് വിലയിരുത്തി. ജനവാസ മേഖലയും കുടിവെള്ള സ്രോതസുകൾക്കും സമീപമുള്ള പ്ലാന്റ് നിർമ്മാണത്തിന് പ്രദേശവാസികൾ എതിർപ്പുമായി രംഗത്ത് എത്തി.
ജനവാസ മേഖലയിൽ കക്കൂസ് മാലിന്യ നിർമാർജന കേന്ദ്രം നിർമിക്കാൻ നീക്കം
12:47 AM Mar 22, 2023 | Deepika.com