കോട്ടയം:മാര്‍ ജോസഫ് പവ്വത്തിലിന്റെ വേര്‍പാട് ഭാരത ക്രൈസ്തവ സഭകള്‍ക്കു മുഴുവനും തീരാനഷ്ടമാണെന്ന് എക്യുമെനിക്കല്‍ ബോര്‍ഡ് യാക്കോബായ സഭ പ്രസിഡന്റ് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്.
ഭാരത ക്രൈസ്തവ സഭയുടെ നീതിയുടെയും അവകാശങ്ങളുടെയും പ്രവാചക ശബ്ദമായിരുന്നു പിതാവ്. അധികാരത്തേക്കാള്‍ ആശയങ്ങള്‍ക്ക് മുന്‍തൂക്കം നല്കി, നിലപാടുകളില്‍ വിശ്വസ്തതയും വ്യക്തതയും പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ ചില നിലപാടുകളോട് വിയോജിപ്പുണ്ടായിരുന്നവര്ക്കുപോലും ആദരവും ആരാധനയും തോന്നിപ്പോകുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം.
കത്തോലിക്ക സഭയും യാക്കോബായ സുറിയാനി സഭയും തമ്മിലുള്ള ദൈവ ശാസ്ത്ര സംവാദങ്ങള്‍ക്കുള്ള കമ്മീഷന്റെ സഹാധ്യക്ഷനായി അദ്ദേഹത്തോടൊപ്പം ഒരു പതിറ്റാണ്ട് ആയിരിക്കുവാന്‍ സാധിച്ച നിമിഷങ്ങള്‍ ഓര്‍ക്കുന്നു.
ഇന്റര്‍ ചര്‍ച്ച് എഡ്യുക്കേഷന്‍ കമ്മീഷന്റെ അധ്യക്ഷനായി അദ്ദേഹം ഇരിക്കുമ്പോള്‍ പല സന്ദര്‍ഭങ്ങളിലും ആ മീറ്റിംഗുകളില്‍ ഞാന്‍ സംബന്ധിച്ചിട്ടുണ്ട്. പിതാവിന്റെ ആശയങ്ങളിലെ വ്യക്തതയും നിലപാടുകളിലെ ദൃഢതയും തന്റെ ജനത്തിന് നീതിക്കും അവകാശത്തിനും വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും അദ്ദേഹത്തിനു വ്യക്തിപരമായി പല നഷ്ടങ്ങളും ഉണ്ടാക്കിയെങ്കിലും അതിന്റെ നല്ല ഫലങ്ങള്‍ ഇന്നു കേരള ക്രൈസ്തവ സഭകള്‍ മുഴുവനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
എക്യുമെനിസത്തിന്റെ വക്താവ്: ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്
11:54 PM Mar 21, 2023 | Deepika.com