കുവൈറ്റ് സിറ്റി : രാജ്യത്തെ ആരോഗ്യനില തൃപ്തികരമാണെന്ന് സർക്കാർ വക്താവ് താരിഖ് അൽ മിസ്റം പ്രസ്താവിച്ചു. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹിൻറെ നേതൃത്വത്തിൽ നടന്ന മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ യോഗത്തിനുശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള തലത്തിലെ കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രാജ്യത്ത് ആവശ്യമായ മുൻ കരുതലുകൾ സ്വീകരിച്ചതായും താരിഖ് വ്യക്തമാക്കി. കുവൈറ്റിലെ ആരോഗ്യ സാഹചര്യത്തെ കുറിച്ച് യോഗത്തിൽ ആരോഗ്യമന്ത്രി ഡോ. ബേസിൽ അൽ ഹമൂദ് അൽ സബ വിശദീകരിച്ചു.
ഒമിക്രോണ് കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത ശക്തിപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്ന് വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ യാത്രാചരിത്രം കർശനമായി പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച പ്രോട്ടോക്കോൾ കൃത്യമായി പാലിക്കാൻ നടപടിയെടുക്കണമെന്നും സിവിൽ ഏവിയേഷൻ അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്ത് രണ്ടാമത്തെ വാക്സിൻ സ്വീകരിച്ച് ആറുമാസം പിന്നിട്ടാൽ മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ എല്ലാവർക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. വൈറസ് വ്യാപനം വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വാക്സിൻ എടുക്കാത്തവർ ഉടൻ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കണമെന്ന് സർക്കാർ അഭ്യർഥിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റവും ഫലപ്രദമായ മാർഗം പ്രതിരോധ കുത്തിവയ്പ്പ് മാത്രമാണെന്നും പൊതു സ്ഥലങ്ങളിൽ സാമുഹിക അകലം പാലിക്കണമെന്നും മാസ്ക്കുകൾ ധരിക്കണമെന്നും താരിഖ് അൽ മിസ്റം പറഞ്ഞു.
സലിം കോട്ടയിൽ
കുവൈറ്റിലെ ആരോഗ്യനില തൃപ്തികരമാണെന്ന് സർക്കാർ വക്താവ് താരിഖ് അൽ മിസ്റം
12:12 AM Dec 03, 2021 | Deepika.com