വൈക്കം: സഞ്ചാരസ്വാതന്ത്ര്യത്തിനായി അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങൾ നടത്തിയ ഐതിഹാസിക പോരാട്ടമായ വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിനായി വൈക്കം കായലോരത്ത് കൂറ്റൻപന്തൽ ഒരുങ്ങുന്നു.
വൈക്കം കായലോര ബീച്ചിലാണ് പന്തലിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. 10,000 പേർക്ക് ഇരിക്കാവുന്ന പന്തലിലെ വേദിയിൽ 150 പ്രമുഖർക്ക് ഇരിപ്പിടമൊരുക്കും. പന്തൽ നിർമാണം 27ന് പൂർത്തിയാകും.
സംസ്ഥാന സർക്കാരിന്റെയും കെപിസിസിയുടേയും ശതാബ്ദിയാഘോഷം ഇവിടെയാണ് സംഘടിപ്പിക്കുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷം 30ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യും.
സത്യഗ്രഹ ശതാബ്ദി ആഘോഷം അവിസ്മരണീയമാക്കാൻ വൻജനസഞ്ചയത്തെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമം നടത്തുന്നത്.
സത്യഗ്രഹസമര ശതാബ്ദി ആഘോഷം 603 ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളോടെയാണ് സംസ്ഥാന സർക്കാർ കൊണ്ടാടുന്നത്. 100 വർഷം മുമ്പത്തെ സാമൂഹ്യജീവിതം പുതിയ തലമുറയെ ബോധ്യപ്പെടുത്താനായി നിരവധി സെമിനാറുകളടക്കം നടത്തും.
മുൻതലമുറയുടെ ത്യാഗനിർഭരമായ പോരാട്ടവും നന്മകളുമാണ് ഇന്നത്തെ തലമുറ അനുഭവിക്കുന്ന ജീവിത സൗഭാഗ്യങ്ങളെന്നു ബോധ്യപ്പെടുത്താനായി സാംസ്കാരിക വിപുലമായ പരിപാടികൾ കേരളത്തിലുടനീളം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പറഞ്ഞിരുന്നു.
കോൺഗ്രസിന്റെ ആഘോഷ പരിപാടിയുടെ ഭാഗമായി ആറു ജാഥകൾ 27ന് ആരംഭിക്കും.
27, 28, 29 തീയതികളിലായി മഹാത്മജി ഛായാ ചിത്രജാഥ, വൈക്കം വീരൻ ഛായാ ചിത്രജാഥ, കേരള നവോത്ഥാന സ്മൃതിജാഥ, അയിത്തോച്ചാടന ജ്വാലാപ്രയാണം, വൈക്കം സത്യഗ്രഹ രക്തസാക്ഷി സ്മൃതി ചിത്രജാഥ, മലബാർ നവോത്ഥാന നായക ഛായാചിത്രജാഥ തുടങ്ങിയവ നടക്കും. കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷനായ ശേഷം കേരളത്തിൽ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണിത്.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം: കായലോര ബീച്ചിൽ കൂറ്റൻ പന്തൽ ഒരുക്കുന്നു
11:09 PM Mar 21, 2023 | Deepika.com