കോട്ടയം: ഗജവീരന്മാരും മേളപ്രമാണിമാരും നിരന്നതോടെ പുരുഷാരം കടലായി തിരുനക്കരയിലേക്ക്. തിരുനക്കര തേവരുടെ ഉത്സവം അക്ഷരനഗരി ആഘോഷമാക്കി. ചുട്ടുപൊള്ളുന്ന ചൂടിനെ അവഗണിച്ചു മണിക്കൂറുകള്‍ക്കു മുമ്പേ ജനം തിരുനക്കരയിലേക്ക് ഒഴുകിയെത്തി. താളമേളങ്ങളുടെ അകമ്പടിയോടെ കരിവീരന്മാര് അണിനിരന്നതോടെ ജനമനസുകള്‍ ആനന്ദത്തിലാറാടി.
ഇന്നലെ രാവിലെ സമീപക്ഷേത്രങ്ങളില്നിന്നു ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങിയതോടെ പകല്പൂരത്തിനു കൊടിയേറി. ഉച്ചയ്ക്കുശേഷം വിവിധ ദേശങ്ങളില്‍നിന്നു പൂരപ്രേമികള്‍ നഗരത്തിലേക്ക് ഒഴുകിയെത്തി നഗരം ജനനിബിഢമായി. വലിയ വാഹനങ്ങളെ നഗരത്തിൽനിന്നൊഴിവാക്കി പോലീസ് ഗതാഗതം ക്രമീകരിച്ചു.
4.15നു ഗജവീരന്മാര് ഒന്നിനുപിറകെ ഒന്നായി നടയിറങ്ങി വന്നതോടെ ആസ്വാദകമനസില്‍ പൂരം കൊട്ടിക്കയറിത്തുടങ്ങി. പെരുവനം കുട്ടന്മാരാരും 111 അംഗസംഘവും കാണികളെ നാദ വിസ്മയ ലോകത്തെത്തിച്ചിരുന്നു. താളത്തിനൊപ്പം ചുവടുവച്ച് പൂരലഹരിയിലായ ആസ്വാദകര്‍ക്കു മുന്നിലേക്കാണ് ഗജവീരന്മാര് എത്തിയത്. പാമ്പാടി രാജന് തിടമ്പേറ്റി ഇറങ്ങിയതോടെ ആനപ്രേമികളുടെ ആവേശം കൊടുമുടിയിലെത്തി.
ഇരുചേരുവാരത്തിലുമായി കരിവീരന്മാര് അണിനിരന്നതിനു പിന്നാലെ, തന്ത്രി കണ്ഠര് മോഹനര് ഭദ്രദീപം തെളിച്ചതോടെ പൂരത്തിനു തുടക്കമായി. പിന്നാലെ, കാഴ്ചയുടെ വര്ണവിരുന്നൊരുക്കി കുടമാറ്റം. ഒന്നൊന്നായി കുടകള്‍ മാറി മറിഞ്ഞപ്പോള്‍ മുഴങ്ങിയത് കൈയടികളുടെയും ആര്‍പ്പുവിളികളുടെയും ആരവം. ഒടുവില്‍ സന്ധ്യയ്ക്കു കുടമാറ്റം അവസാനിച്ചതോടെ മറ്റൊരു പൂരകാലത്തിനു കൂടി സമാപ്തിയായി. ഇന്നു വൈകുന്നേരം ആറിനു ദേശവിളക്ക്.
പത്തിനാണു വലിയ വിളക്ക്. നാളെ രാത്രി 8.30നു നൃത്തനൃത്യങ്ങള്‍, 9.30നു ഗാനമേള, 12.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 24ന് രാവിലെ 8ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, 11ന് ആറാട്ടുസദ്യ. രാത്രി 8.30നു സമാപന സമ്മേളനം മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. 10ന് ആറാട്ടുകച്ചേരി, രണ്ടിനു മൈതാനത്ത് ആറാട്ട് എതിരേല്പ്, ദീപകാഴ്ച, അഞ്ചിന് കൊടിയിറക്ക്.
പൂരം പെയ്തിറങ്ങി; ഇരന്പിയാർത്ത് തിരുനക്കര...
10:59 PM Mar 21, 2023 | Deepika.com