തൊടുപുഴ: ഇരുനൂറ്റന്പതോളം കുടുംബങ്ങൾക്കു ദാഹജലം നൽകുന്നത് ഒരു കിണറിൽനിന്ന്. ആലക്കോട് പഞ്ചായത്തിൽ രണ്ടാം വാർഡിലെ ചിലവിലുള്ള ഈ കിണറ്റിൽ സ്ഥാപിച്ചിരിക്കുന്നത് 42 മോട്ടോറുകളാണ്. എത്ര മോട്ടോർ സ്ഥാപിച്ചാലും അക്ഷയഖനി പോലെയാണ് ഈ കിണർ.
സമീപവാസികൾക്ക് ഇവിടെനിന്ന് എത്ര വേണമെങ്കിലും വെള്ളമെടുക്കാം. കിണർ നിർമിച്ച ദാറുസലാം വീട്ടിൽ ഹസൻ മൗലവി ഇവിടെയുണ്ടായിരുന്ന അറുപതു സെന്റിൽ 58.5 സെന്റ് സ്ഥലവും വിറ്റെങ്കിലും കിണർ നിലനിൽക്കുന്ന ഒന്നര സെന്റു മാത്രം വിറ്റില്ല. സ്ഥലം മറ്റൊരാളുടെ കൈവശമെത്തിയാൽ ഇവിടത്തുകാരുടെ കുടിവെള്ളം മുടങ്ങിയാലോ എന്ന ആശങ്ക മൂലമാണ് ഇദ്ദേഹം ഈ സ്ഥലം മാത്രം വിൽക്കാത്തത്.
മതപ്രഭാഷകനും അറബിക് കോളജ് അധ്യാപകനുമായ ഹസൻ മൗലവി 1990-ലാണ് ചിലവിൽ വീടു നിർമിച്ചത്. മറ്റു കുടിവെള്ള സൗകര്യമില്ലാതിരുന്നതിനാൽ വീടിനോടുചേർന്ന് കിണർ വേണമെന്ന ആഗ്രഹത്തിൽ സ്ഥാനം നോക്കിയതും ഇദ്ദേഹംതന്നെ. വെള്ളത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ കണ്ട സ്ഥലത്ത് കിണർ കുഴിക്കുകയായിരുന്നു. ഏതാനും അടി കുഴിച്ചപ്പോൾതന്നെ കണ്ണീരുപോലെ ഉറവ തെളിഞ്ഞു. പത്തടിയോളം താഴ്ത്തിയപ്പോൾ സുലഭമായി വെള്ളം ലഭിച്ചു.
സമീപത്തുള്ള ഏതാനും വീട്ടുകാർ കിണറ്റിൽനിന്നു വെള്ളം കോരിയെടുത്തിരുന്നു. പിന്നീടാണ് സുഹൃത്തും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനുമായ അസീസ് കിണറ്റിൽ ഒരു മോട്ടോർ സ്ഥാപിക്കുന്നതിന് അനുമതി ചോദിച്ചത്. ഇതിനു പൂർണസമ്മതം നൽകിയതിനു പുറമെ വൈദ്യുതിയും വീട്ടിൽനിന്നു ഹസൻ മൗലവി നൽകി.
പിന്നീട് സമീപത്തുള്ള മറ്റു ചിലർകൂടി മോട്ടോർ സ്ഥാപിക്കാൻ അനുവാദം ചോദിച്ചപ്പോൾ ഹസൻ മൗലവി ആരെയും നിരാശപ്പെടുത്തിയില്ല. രണ്ടും മൂന്നും കുടുംബങ്ങൾ ചേർന്ന് മോട്ടോർ സ്ഥാപിച്ചു. മോട്ടോറുകളുടെ എണ്ണം കൂടിയതോടെ വൈദ്യുതി അവരുടെ വീടുകളിൽനിന്ന് എടുക്കാൻ തുടങ്ങി. നിലവിൽ 42 മോട്ടോറുകളാണ് ഈ കിണറ്റിൽനിന്നു രാപകൽ വെള്ളം പന്പ് ചെയ്യുന്നത്. ഇത്രയും മോട്ടോറുകൾ പ്രവർത്തിച്ചിട്ടും ഏതു വേനലിലും കിണർ ജലസമൃദ്ധമാണ്.
വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണം പലപ്പോഴും ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത സാഹചര്യത്തിൽ ഈ കിണർ നാടിന് അനുഗ്രഹമാണെന്നു നാട്ടുകാർ പറയുന്നു. ജലവിതരണത്തിനായി സമീപത്ത് പഞ്ചായത്ത് നിർമിച്ചിരിക്കുന്ന കുളവും മോട്ടോർ പുരയും ഉപയോഗശൂന്യമായ നിലയിലാണ്.
ചിലവിൽനിന്ന് ആലുവ പൂക്കാട്ടുപടിയിലേക്ക് ഹസൻ മൗലവി താമസം മാറിയെങ്കിലും നാട്ടുകാർക്കു വേണ്ടി കിണർ നിലനിൽക്കുന്ന ഒന്നര സെന്റ് സ്ഥലം സ്വന്തം പേരിൽ നിലനിർത്തുകയായിരുന്നു. കുമ്മംകല്ലിലുള്ള മകന്റെ വീട്ടിലെത്തുന്പോൾ ഭാര്യ ഫാത്തിമയുമൊത്ത് ചിലവിലെ കിണർ കാണാനെത്തുന്നതു ഇദ്ദേഹത്തിന്റെ പതിവാണ്.
കുടിവെള്ളത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ജലദിനത്തിൽ ഹസൻ മൗലവിയുടെ കിണർ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും മാതൃകയായി മാറുകയാണ്.
ഹസൻ മൗലവിയുടെ കിണറ്റിൽ മോട്ടോർ ഒന്നല്ല, 42
10:39 PM Mar 21, 2023 | Deepika.com