പാലാ: എഴുപത്തിയഞ്ചു വര്‍ഷം പിന്നിടുന്ന പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ ചെയര്‍പേഴ്സണ്‍ നേരിട്ട് ബജറ്റ് അവതരിപ്പിക്കുന്നു. വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളും തമ്മിലുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസം മൂലം ധനകാര്യ കമ്മിറ്റിയില്‍ ബജറ്റ് പാസാകാതെവന്ന സാഹചര്യത്തിലാണ് ചെയര്‍പേഴ്സൺ ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12നാണ് ബജറ്റ്.
ബജറ്റവതരണത്തിന് മുന്നോടിയായി ഇന്നലെ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ചെയര്‍പേഴ്സന്റെ ചേംബറില്‍ വിളിച്ച് പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. ബജറ്റവതരണത്തിനു മുമ്പ് പ്രതിപക്ഷാംഗങ്ങളെ വിളിച്ചുകൂട്ടി ചര്‍ച്ച നടത്തുന്നതും നഗരസഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണ്. പ്രതിപക്ഷാംഗങ്ങള്‍ തങ്ങളുടെ വാര്‍ഡുകളിലേത് ഉള്‍പ്പെടെ വിവിധ നിര്‍ദേശങ്ങള്‍ ചെയര്‍പേഴ്സണ്‍ സമര്‍പ്പിച്ചതായാണ് സൂചന. ഇക്കാര്യം കൂടി പരിഗണിച്ചുകൊണ്ടുള്ള ബജറ്റാകും ഇത്തവണത്തേത്.
വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ് നേരത്തെ ബജറ്റവതരണത്തിനായി ചില മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ വേണ്ട ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് ചെയര്‍പേഴ്സണ്‍ ബജറ്റവതരിപ്പിക്കുക.
നേരത്തേ, വൈസ് ചെയര്‍പേഴ്സണ്‍ തയാറാക്കിയ ബജറ്റ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ കമ്മിറ്റിയംഗങ്ങള്‍ രണ്ടു തവണ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ആദ്യ തവണ പ്രോജക്ട് റിപ്പോര്‍ട്ട് ഇല്ലാതെയാണ് ബജറ്റ് കാണിച്ചതെന്ന് കമ്മിറ്റിയംഗങ്ങള്‍ ആരോപിച്ചു. പിന്നീട് പ്രോജക്ടുകളുടെ ചുരുക്കവിവരം മാത്രമേയുള്ളൂവെന്നും കമ്മിറ്റിയംഗങ്ങള്‍ കുറ്റപ്പെടുത്തി. ഇതു പഠിക്കാന്‍ തങ്ങള്‍ക്കു സമയം വേണമെന്ന് കമ്മിറ്റിയംഗങ്ങള്‍ ആവശ്യപ്പെട്ടതോടെ വൈസ് ചെയര്‍പേഴ്സണ്‍ വെട്ടിലായി, ബജറ്റ് അവതരിപ്പിക്കാനാകാതെയും വന്നു.
നഗരസഭയുടെ 75-ാം വാര്‍ഷികനാളില്‍ ചരിത്രമാകേണ്ട ബജറ്റ് ഏറെ ജനകീയമാകണം എന്ന ഉദ്ദേശത്തോടെയാണ് ഇന്നലെ പ്രതിപക്ഷ അംഗങ്ങളെ ഒന്നടങ്കം വിളിച്ച് ചര്‍ച്ച നടത്തിയതെന്നും എല്ലാവരുമായും യോജിച്ചുള്ള നഗരവികസനമാണ് ലക്ഷ്യമിടുന്നതെന്നും ചെയർപേഴ്സൺ ജോസിൻ ബിനോ പറഞ്ഞു.
പാലാ നഗരസഭാ ബജറ്റ് ഇന്ന്; അവതരിപ്പിക്കുന്നത് ചെയര്‍പേഴ്സണ്‍
10:34 PM Mar 21, 2023 | Deepika.com