കാഞ്ഞിരപ്പള്ളി: വേനൽമഴയെത്തിയതോടെ ചിറ്റാര്‍ പുഴ മാലിന്യങ്ങൾകൊണ്ടു നിറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഓടകളിലും കൈത്തോടുകളിലും കെട്ടിക്കിടന്ന മാലിന്യമാണ് ചിറ്റാര്‍ പുഴയിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ ഒഴുക്കു നിലച്ചു കിടക്കുന്ന പുഴയിലെ വെള്ളം കൂടുതല്‍ മലിനമായി. മലിനജലത്തില്നിന്നു ദുര്‍ഗന്ധവും വമിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങൾ മഴ ശക്തമായി പെയ്തതോടെയാണ് ചിറ്റാർപുഴയിലേക്കു മാലിന്യങ്ങൾ തള്ളുന്നതു വ്യാപകമായത്.
ചാക്കുകണക്കിന്
ചാക്കിലും പ്ലാസ്റ്റിക് കൂടുകളിലും കെട്ടി ഓടകളിലും കൈത്തോടുകളിലും തള്ളിയിരുന്ന മാലിന്യങ്ങള്‍ പുഴയിലേക്കാണ് ഒഴുകിയെത്തിയിരിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ളവയാണ് ഇതിലേറെയും. ഇവ ഒഴുകിയെത്താന്‍ പോകുന്നത് മണിമലയാറ്റിലേക്കാണ്. ഇതോടൊപ്പം കുടിവെള്ള പദ്ധതികളുടെ കിണറിനോടു ചേര്‍ന്നുള്ള തടയണകളിലും മാലിന്യം അടിഞ്ഞുകൂടിയ നിലയിലാണ്.
മഴയ്ക്കൊപ്പം പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള മാലിന്യങ്ങൾ ചെക്ക്ഡാമുകളിൽ അടിഞ്ഞുകൂടുന്ന സ്ഥിതിയാണുള്ളത്. ഇതു പകര്‍ച്ചവ്യാധി പോലുള്ള രോഗങ്ങള്‍ പിടിപെടാനും കാരണമാകുന്നു.
ആഴം കുറഞ്ഞു
ചിറ്റാര്‍ പുനര്‍ജനിയുടെ ഭാഗമായി പുഴയുടെ ഏതാനും ഭാഗം മാത്രമാണ് ശുചിയാക്കിയത്. ശുചീകരിക്കാത്ത പ്രദേശങ്ങളില്‍ മണ്ണ് അടിഞ്ഞുകൂടി പുഴയുടെ താഴ്ചയും പലയിടങ്ങളിലും കുറഞ്ഞ സ്ഥിതിയാണ്.
മിനി ബൈപാസിനായി പുഴയോരം കെട്ടിയെടുത്ത ഭാഗത്ത് പലയിടങ്ങളിലും പുഴയുടെ ആഴം മണ്ണ് അടിഞ്ഞുകൂടി കുറഞ്ഞിട്ടുണ്ട്.
മഴക്കാലമെത്തുന്നതോടെ സമീപത്തെ തോട്ടങ്ങളിലേക്ക് എളുപ്പം വെള്ളം കയറാൻ ഇതു കാരണമാകുമെന്നു നാട്ടുകാര്‍ പറയുന്നു.
പുഴയിലേക്കും കൈത്തോടുകളിലേക്കും മാലിന്യങ്ങൾ തള്ളുന്നതു പഞ്ചായത്ത് കർശനമായി നിരോധിച്ചിരുന്നുവെങ്കിലും ഇതു പാലിക്കപ്പെടുന്നില്ല.
ആദ്യ ഘട്ടങ്ങളിൽ പുഴ മലിനപ്പെടുത്തുന്നതിനെതിരേ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടികൾ എടുത്തിരുന്നുവെങ്കിലും ഇപ്പോൾ ഇതും നിലച്ചിരിക്കുകയാണ്.
മാലിന്യങ്ങൾ ചിറ്റാർപുഴയിൽ; ദുർഗന്ധം വമിക്കുന്നു
10:33 PM Mar 21, 2023 | Deepika.com