മട്ടന്നൂർ: നീണ്ട കാത്തിരിപ്പിനൊടുവിൽ പഴശി പദ്ധതിയുടെ പ്രധാന കനാലിലൂടെ വീണ്ടും വെ ള്ളമൊഴുകി തുടങ്ങി. പഴശി ഡാമിൽ നിന്ന് കനാലിന്റെ മൂന്ന് ഷട്ടറുകൾ 60 സെന്റിമീറ്റർ ഉയർത്തിയാണ് വെള്ളം ഒഴുക്കിയത്. ഡാം മുതൽ വളയാൽ വരെയുള്ള പ്രധാന കനാലിലെ 15 കിലോമീറ്ററിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെയാണ് വെള്ളമൊഴുക്കിയത്.
ജലവിതരണം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായാണ് നടപടി. ഡാം മുതലുള്ള കനാലിലെ ആദ്യ അഞ്ചര കിലോമീറ്ററിലെ നവീകരണം പൂർത്തിയായതോടെ കഴിഞ്ഞ വർഷം ജനുവരിയിലും പിന്നീടും പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം ഒഴുക്കിയിരുന്നു. ബാക്കി വരുന്ന കനാലിന്റെ നവീകരണം പൂർത്തിയായതോടെയാണ് വീണ്ടും കനാലിലൂടെ വെള്ളം ഒഴുക്കിയത്.
നിർമാണം പൂർത്തിയായ ഭാഗങ്ങളിലൂടെ വെള്ളം സുഗമമായി ഒഴുകുന്നുണ്ടോയെന്ന് ഉൾപ്പെടെ പരിശോധിക്കുന്നതിനാണ് നടപടി. മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ വേഗത്തിൽ തന്നെ കനാൽ വഴി സ്ഥിരമായി വെള്ളം ഒഴുക്കും. 2008 ലാണ് കനാലിലൂടെ അവസാനമായി വെള്ളം ഒഴുക്കിയത്. ജില്ലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയും 12 ശുദ്ധജല വിതരണ പദ്ധതികളുടെ ജലസ്രോതസുമാണ് പഴശി ഡാം.
2012ലെ കനത്തമഴയിൽ പഴശികനാൽ തകർന്നതിനാൽ ജലസേചനം തടസപ്പെടുകയായിരുന്നു. ജലസേചനം നടത്താൻ കഴിയാതെ വന്നതോടെ കനാൽ പരിസരത്തെ ഏക്കർ കണക്കിന് കൃഷി നശിക്കുന്നതിനെതിരേ ജനങ്ങളുടെ പ്രതിഷേധം ഉയർന്നതോടെയാണ് സർക്കാർ ഫണ്ട് അനുവദിച്ച് പ്രവൃത്തി ആരംഭിച്ചത്. അറ്റകുറ്റപ്പണി അടുത്തകാലത്താണ് പൂർത്തിയായത്.
കനാൽ പലയിടത്തായി തകർന്നിരുന്നു. ആദ്യ അഞ്ച് കിലോ മീറ്ററിൽ രണ്ടിടത്താണ് കനാൽ തകർന്നത്. ഡാമിൽനിന്ന് 300 മീറ്റർ അകലെയും 1.3 കിലോമീറ്ററിലുമുണ്ടായ തകർച്ചയും പരിഹരിച്ചു. അരികുകെട്ടി ബലപ്പെടുത്തിയും കോൺക്രീറ്റ് ചെയ്തുമാണ് പ്രവൃത്തി നടത്തിയത്. വേനൽക്കാലം മുഴുവൻ വെള്ളം എത്തിക്കാനുള്ള നടപടികളാണ് ആലോചിക്കുന്നത്.
മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി 1979ൽ രാഷ്ട്രത്തിന് സമർപ്പിച്ച പദ്ധതി ഇതുവരെ പൂർണതയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ മൂന്നിലൊന്ന് കർഷിക മേഖലയെ ജലസമൃദ്ധിയിലേക്ക് നയിക്കാൻ തുടങ്ങിയ പദ്ധതിയിൽ 46 കിലോമീറ്റർ മെയിൻ കനാലും മുന്നൂറ്റന്പതോളം കിലോമീറ്റർ കൈ കനാലുകളുമാണുള്ളത്. വർഷങ്ങളോളം വെള്ളമൊഴുകാതായതോടെ മണ്ണിടിഞ്ഞു മരങ്ങൾ വളർന്നു കനാൽ ഉപയോഗശൂന്യമായിരുന്നു.
റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. കനാലിലൂടെ വെള്ളം ഒഴുകുമ്പോൾ തന്നെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തൊഴിലാളികളെ ഉപയോഗിച്ച് കനാലിലെ തടസങ്ങൾ നീക്കുന്നുണ്ട്. ചപ്പുചവറുകൾ ഉൾപ്പെടെ നീക്കിയാണ് വെള്ളത്തിന് സുഗമമായി ഒഴുകാൻ സൗകര്യം ഒരുക്കുന്നത്. ഒരു കിലോമീറ്ററിൽ വെള്ളം ഒഴുകിയെത്താൻ ഒന്നര മണിക്കൂറോളം സമയമെടുക്കുന്നുണ്ട്. ഇന്നലെ രാവിലെ 8.15നാണ് ഷട്ടർ തുറന്നു വെള്ളം ഒഴുക്കി തുടങ്ങിയതെന്ന് അസി. എൻജിനീയർ എസ്. സിയാദ് പറഞ്ഞു.സൂപ്രണ്ട് എൻജിനീയർ എം.കെ. മനോജ്, എക്സിക്യൂട്ടീവ് എൻജിനീയർ ജയരാജൻ കണിയേരി, അസിസ്റ്റന്റ്. എക്സിക്യൂട്ടീവ് എൻജിനീയർ കെ. സന്തോഷ്, മെക്കാനിക്കൽ അസി. എക്സിക്യൂട്ടീവ് എൻജിനീയർ നസീർ, അസി. എജിനീയർമാരായ എസ്. സിയാദ്, മഞ്ജുള എന്നിവർ നേതൃത്വം നൽകി.
പഴശി കനാലിന് വീണ്ടും ജീവൻവച്ചു; കനാലിലൂടെ വെള്ളമൊഴുകി തുടങ്ങി
12:47 AM Mar 21, 2023 | Deepika.com