ഒറ്റപ്പാലം: താലൂക്കാശുപത്രിയിലെത്തുന്നവർ വാഹനം നിർത്തിയിടാൻ സൗകര്യമില്ലാതെ വലയുന്നു. താലൂക്ക് ആശുപത്രിയിലെത്തുന്നവരുടെ മുഴുവൻ പ്രശ്നമാണിത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ആശുപത്രി വളപ്പിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കില്ല. പുറത്തു പാതയോരത്തു നിർത്തിയാൽ ചിലപ്പോൾ പോലീസ് പിഴ ചുമത്തും.
കിഫ്ബി ഫണ്ട് വിനിയോഗിച്ചുള്ള കെട്ടിട നിർമാണം നടക്കുന്നതിനാലാണു വളപ്പിൽ വാഹനങ്ങൾക്കു നിർത്താൻ സ്ഥലമില്ലാതായത്. കെട്ടിട നിർമാണം തുടങ്ങിയ ഘട്ടം മുതൽ ബൈക്കുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും ആശുപത്രി കവാടത്തിനു മുന്നിൽ പാതയോരത്താണു നിർത്തിയിടുന്നത്.
വാഹനങ്ങളുടെ എണ്ണം പെരുകിയതോടെ ആംബുലൻസുകൾക്കു പോലും അകത്തു പോകാനും പുറത്തു വരാനും പെടാപ്പാടായി.
പാർക്കിംഗ് പുറത്തു ചെർപ്പുളശ്ശേരി റോഡിൽ ഗതാഗതത്തെയും ബാധിച്ചു തുടങ്ങി.
ഇതിനു പിന്നാലെയാണ് ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നതിനു പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്.
അതേസമയം, പാർക്കിങ്ങിനു സ്ഥലം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ നഗരസഭയെ സമീപിച്ചു. ആശുപത്രിയുടെ മതിലിനോടു ചേർന്ന പിഡബ്ല്യുഡി ഭൂമി നികത്തി പാർക്കിങ്ങിനു സൗകര്യമൊരുക്കാനാകുമോയെന്നാണു പരിശോധിക്കുന്നത്. ഉയർന്ന പ്രദേശം നികത്തി നിരപ്പാക്കാൻ പിഡബ്ല്യുഡിയുടെ അനുമതി ആവശ്യമാകും.
ഒറ്റപ്പാലം താലൂക്കാശുപത്രിയിലെത്തുന്നവർ പാർക്കിംഗ് സൗകര്യമില്ലാതെ വലയുന്നു
12:17 AM Mar 21, 2023 | Deepika.com