കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് നടൻ മമ്മൂട്ടി അയയ്ക്കുന്ന രണ്ടാം ഘട്ട മെഡിക്കല്‍ സംഘം ഇന്നു മുതല്‍ പര്യടനം നടത്തും. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നിന്നുള്ള നേത്രരോഗ വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ബ്രഹ്മപുരത്തേക്ക് എത്തുന്നത്.
വിഷപ്പുക ഉണ്ടായ ശേഷം നിരവധി ആളുകള്‍ക്ക് കണ്ണുകള്‍ക്ക് നീറ്റലും ചൊറിച്ചിലും മറ്റ് അസ്വസ്ഥതയും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വീടുകളില്‍ കഴിയുന്ന ഇത്തരം രോഗികളെ ലക്ഷ്യമിട്ടാണ് മൊബൈല്‍ നേത്ര ചികിത്സാ സംഘത്തിന്റെ വരവ്.
നേത്ര വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എലിസബത്ത് ജോസഫിന്റെ നേതൃത്വത്തില്‍ ഒപ്റ്റോമെട്രിസ്റ്റ്, നഴ്സ് എന്നിവരും ആവശ്യമായ മരുന്നുകളും അടങ്ങിയ സഞ്ചരിക്കുന്ന വൈദ്യസഹായ സംഘം വീടുകളില്‍ എത്തി പരിശോധന നടത്തും.
വടവുകോട്, പുത്തന്‍കുരിശ് പഞ്ചായത്തിലെ കരിമുകള്‍ പ്രദേശത്ത് ആദ്യദിനവും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ഇരുമ്പനം പ്രദേശത്ത് രണ്ടാം ദിനവും മെഡിക്കല്‍ സംഘം പരിശോധന നടത്തും. പരിശോധനയ്ക്കുശേഷം തിമിര ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ പരിശോധനയും ശസ്ത്രക്രിയയും സൗജന്യമായി നല്‍കുമെന്ന് ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി ഡയറക്ടര്‍ ഫാ. ജോയ് അയിനിയാടന്‍ പറഞ്ഞു. ഫോണ്‍: 9207131117.
ആലുവ രാജഗിരി ആശുപത്രിയില്‍നിന്നുള്ള മൊബൈല്‍ മെഡിക്കല്‍ സംഘം കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് ദിവസം ബ്രഹ്മപുരത്തു സേവനം ചെയ്തിരുന്നു.
നേത്രരോഗ മെഡിക്കല്‍ സംഘം ബ്രഹ്മപുരത്തേക്ക്
12:09 AM Mar 21, 2023 | Deepika.com