പേരൂർക്കട: വഴുതക്കാട് റോസ് കോർട്ടിലെ വീട്ടിൽ ഒത്തുചേർന്നപ്പോൾ മലയാള നോവൽ സാഹിത്യത്തിലെ അതികായനെ നേരിൽ സ്പർശിച്ച അനുഭവമായിരുന്നു ശ്രീവരാഹം ഗവ. യുപി സ്കൂളിലെ കുട്ടികൾക്ക്.
രാമൻപിള്ളയുടെ 101-ാം ചരമദിനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ മാർത്താണ്ഡവർമ എന്ന നോവലിൽ പരാമർശിക്കുന്ന സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചത്. കുട്ടികൾ തയാറാക്കിയ ഡോക്യുമെന്ററി സി.വിക്കുള്ള ആദരമായി സമർപ്പിച്ചു.
റോസ്കോട്ടിലെ വീട്ടിൽ നടന്ന ചടങ്ങിൽ സി.വിയുടെ കൊച്ചുമകൾ സുശീലാഭായ് ഡോക്യുമെന്ററി പ്രകാശനം ചെയ്തു. തമിഴ്നാട്ടിലും കേരളത്തിലുമായി വ്യാപിച്ചുകിടക്കുന്ന നോവലിലെ ഇരുപതിൽപ്പരം സ്ഥലങ്ങൾ സന്ദർശിച്ചാണ് ഡോക്യുമെ ന്ററി തയാറാക്കിയത്.
നോവലിൽ പറയുന്ന ചാരോട് കൊട്ടാരം (തമിഴ്നാട്) അപ്രത്യക്ഷമായെങ്കിലും അവശേഷിപ്പുകൾ കണ്ടെത്താൻ സാധിച്ചു. പദ്മനാഭപുരം കൊട്ടാരത്തിൽനിന്നു തുടങ്ങി ചാരോട് കൊട്ടാരത്തിൽ അവസാനിക്കുന്ന തുരങ്കപാതയുടെ ഭാഗങ്ങളും കണ്ടെത്തി. തനതു പരിപാടിയായ പുസ് തകയാത്രയുടെ ഭാഗമായാണ് മാർത്താണ്ഡവർമ എന്ന നോവലിനെപ്പറ്റി ആഴത്തിൽ പഠിക്കാൻ കുട്ടികൾ അധ്യാപകരുടെ സഹായത്താൽ മുന്നോട്ട് വന്നത്. "മാർത്താണ്ഡവർമ സി.വി. തെളിച്ച വഴികളിലൂടെ’ എന്ന ഡോക്യൂമെന്ററിക്കു 15 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്നു. മാർത്താണ്ഡവർമ നോവലിൽ പരാമർശിക്കുന്ന പഞ്ചവൻകാട് കാണണമെന്നുള്ള കുട്ടികളുടെ ആഗ്രഹമാണ് ഇങ്ങനെയൊരു പഠനത്തിനും ഡോക്യൂമെന്ററിക്കും ഇടയാക്കിയത്. 300 വർഷംമുമ്പ് നോവലിൽ പറയുന്ന ദേശങ്ങൾക്കു പിന്നീടുവന്ന മാറ്റങ്ങൾ ഡോക്യുമെന്ററിയിൽ ചൂണ്ടിക്കാട്ടുന്നു. സി.വിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഡോ. പി. വേണുഗോപാലൻ, ഡിപിഒ ശ്രീകുമാരൻ, മലയാളം മിഷൻ റേഡിയോ മേധാവി ജേക്കബ് എബ്രഹാം, പ്രധാനാധ്യാപിക സി.പി. അജിത, അധ്യാപകരായ ബിന്ദു, സജീഷ് കുമാർ എന്നിവർ പങ്കെടുത്തു.
സി.വിയുടെ വേരുകൾ തേടി ശ്രീവരാഹം സ്കൂളിലെ കുട്ടികൾ
11:57 PM Mar 20, 2023 | Deepika.com