പാലാ: ധീര സഭാസ്നേഹിയായിരുന്ന പാറേമാക്കല്‍ തോമ്മാ ഗോവര്‍ണദോര്‍ സാമൂഹ്യപരിഷ്കര്‍ത്താവ് എന്ന നിലയില്‍ കേരളീയ സമൂഹത്തിന് ചിന്തോദ്ദീപകമായ മാര്‍ഗദര്‍ശനങ്ങള്‍ നല്കിയ മഹത് വ്യക്തിത്വമായിരുന്നെന്ന് സീറോ മലബാര്‍ സഭാ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. പാറേമാക്കല്‍ തോമ്മാ ഗോവര്‍ണദോറുടെ 224-ാം ഓര്‍മദിനാചരണത്തിന്റെ ഭാഗമായി രാമപുരം മാര്‍ ആഗസ്തീനോസ് കോളജിന്റെയും ഗോവര്‍ണദോര്‍ റിസര്‍ച്ച് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ കോളജില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു സാമൂഹ്യപാഠപുസ്തകമായിരുന്നു. അദ്ദേഹം വര്‍ത്തമാനപ്പുസ്തകം എന്ന ഗ്രന്ഥത്തിലൂടെ എട്ടു വര്‍ഷക്കാലം നീണ്ട യാത്രാവിവരണവും അതിനോടനുബന്ധിച്ചുള്ള സാമൂഹിക ദര്ശങ്ങളും പങ്കുവച്ചു. അത് ഇന്നിന്റെ സാമൂഹിക യാഥാര്‍ഥ്യങ്ങളെയും മുന്‍കൂട്ടി കണ്ടിരുന്നു എന്നതാണ് മഹത്വമെന്ന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുസ്മരിച്ചു.
കത്തോലിക്ക കോണ്‍ഗ്രസിന്റെയും വിവിധ സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത അനുസ്മരണ സമ്മേളത്തിൽ കോളജ് മാനേജർ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, അനില്‍ മാനുവല്‍, രാജീവ് ജോസഫ്, ഇമ്മാനുവല്‍ നിധീരി, ജോസ് വട്ടുകുളം, സാജു അലക്സ്, അപ്പച്ചന് കിഴക്കേകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
പാറേമാക്കല്‍ ഗോവര്‍ണദോര്‍ സാമൂഹ്യപാഠപുസ്തകം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
11:13 PM Mar 20, 2023 | Deepika.com